കൊച്ചി: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അട്ടിമറിക്കരുതെന്ന് ഹൈക്കോടതി. പിന്നാക്ക വിഭാഗക്കാരായ അഞ്ച് വിദ്യാർത്ഥികളുടെ എംബിബിഎസ് ഫീസ് അടക്കാൻ സർക്കാരിന് നിർദ്ദേശം നൽകിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ പരാമർശം.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ എടുത്ത നടപടികൾ കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പാലക്കാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് കോഴ്‌സ് നടത്താനുള്ള അനുമതി പിൻവലിച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പുനർവിന്യാസം നടത്തിയവരാണ് ഹർജിക്കാർ. ഇവരുടെ ഫീസ് സർക്കാറാണ് അടക്കേണ്ടിയിരുന്നത്. മൂന്നാം വർഷം വരെയുള്ള ഫീസ് പാലക്കാട് മെഡിക്കൽ കോളജിൽ സർക്കാർ നേരത്ത അടച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ഫീസ് അടയ്ക്കാൻ കഴിയില്ലെന്നായിരുന്നു പട്ടിക വിഭാഗ വികസന വകുപ്പിന്റെ നിലപാട്. ഈ വാദം തള്ളിയ കോടതി വകുപ്പിന്റെ നിലപാടിൽ അതൃപ്തി രേഖപെടുത്തി.