കൊച്ചി∙ പാലാരിവട്ടത്ത് മെട്രോ സ്റ്റേഷന് സമീപം കുഴിയിൽ വീണു മരിച്ച യദുലാലിന്റെ കുടുംബത്തോടു മാപ്പുപറഞ്ഞ് ഹൈക്കോടതി. യുവാവിന്റെ മരണം ദൗർഭാഗ്യകരമെന്ന് കോടതി പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തോട് എല്ലാവർക്കുമായി ക്ഷമചോദിക്കുന്നു. സംസ്ഥാനത്തെ നടപ്പാതകളുടെ അവസ്ഥ ശോചനീയമാണ്. കുഴിയിൽ വീണ് ഇനിയും മരണം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. ഇങ്ങനെയെങ്കിൽ കോടതി ഉത്തരവുകൾ എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു,സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് അഴിമതിക്ക് വേണ്ടിയുള്ളതാണോ എന്നും കോടതി ചോദിച്ചു
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. റോഡ് നന്നാക്കാൻ ഇനി എത്രപേർ മരിക്കണമെന്നും കോടതി ചോദിച്ചു. സർക്കാർ സംവിധാനം പൂർണ പരാജയമാണെന്നും കോടതി വിമർശിച്ചു. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ പാർട് ടൈം തൊഴിലാളിയായ കൂനമ്മാവ് സ്വദേശി കെ.എൽ. യദുലാൽ (23) ആണ് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്ക് ഇരയായത്. കടവന്ത്രയിൽ സ്വകാര്യ സ്ഥാപനത്തിൽ കംപ്യൂട്ടർ കോഴ്സിനു പഠിക്കുന്ന യദു ഫീസ് അടയ്ക്കാനായി അവിടേക്കു പോകുമ്പോഴായിരുന്നു അപകടം.അപകടത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസ് എടുത്തു .