തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ വധിക്കാൻ ശ്രമിച്ച് അറസ്റ്റിലായ എസ്എഫ്ഐ നേതാക്കൾ പോലീസ് റാങ്ക് പട്ടികയിൽ കയറിപ്പറ്റിയതിൽ അസ്വാഭാവികതയില്ലെന്ന് പിഎസ്സി. ഗവർണർ ജസ്റ്റീസ് പി സദാശിവവുമായി പിഎസ്സി ചെയർമാൻ എം കെ. സക്കീർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഗവർണറുടെ ആവശ്യപ്രകാരം രാജ്ഭവനിൽ നേരിട്ടെത്തിയാണ് ചെയർമാൻ വിശദീകരണം നൽകിയത്. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട റാങ്ക് പട്ടികയുടെ വിശദാംശങ്ങളും ചെയർമാൻ ഗവർണർക്കു കൈമാറി. റാങ്ക് പട്ടിക തയാറാക്കിയത് സുതാര്യമായിട്ടാണ്. പട്ടികയിൽ ക്രമക്കേടുണ്ടായിട്ടില്ല. നിയമന നടപടികൾ നിർത്തിവച്ചെന്നും അന്വേഷണം നടക്കുകയാണെന്നും പിഎസ്സി ചെയർമാൻ ഗവർണറെ അറിയിച്ചു.
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിൽ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്ത് റാങ്ക് പട്ടികയിൽ ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എ എൻ നസീം പട്ടികയിലെ 28-ാം റാങ്കുകാരനായും ഇടം നേടിയതാണ് വിവാദമായത്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ പി പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.