Sunday, January 11, 2026

അവധി അപേക്ഷ നൽകി കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ ! നിരസിച്ച് വിസി ; സസ്പെൻഷനിലായ ആൾക്ക് എന്ത് അവധിയെന്ന് ചോദ്യം

തിരുവനന്തപുരം : കേരളസർവകലാശാലയിൽ നടക്കുന്ന വിസി-രജിസ്ട്രാർ- സിൻഡിക്കേറ്റ് ഏറ്റുമുട്ടലുകൾക്കിടെ അവധിക്ക് അപേക്ഷ നൽകി രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ. ദേഹാസ്വാസ്ഥ്യം ചൂണ്ടിക്കാട്ടി ജൂലൈ ഒൻപത് മുതൽ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ നൽകിയത്. രക്തസമ്മർദ്ദത്തിൽ ഏറ്റകുറച്ചിലും ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ജൂലൈ ഒൻപത് മുതൽ കുറച്ചു നാളത്തെ അവധി വേണമെന്നാണ് വിസിക്ക് മെയിലിൽ അയച്ച അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തൻറെ അഭാവത്തിൽ രജിസ്ട്രാറുടെ ചുമതല പരീക്ഷ കൺട്രോളർക്കോ കാര്യവട്ടം ക്യാമ്പസ് ജോയിൻറ് രജിസ്ട്രാർക്കോ നൽകണമെന്നും അവധി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. വിദേശപര്യടനം കഴിഞ്ഞ് ബുധനാഴ്ച ചുമതലയേറ്റെടുത്ത വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിനാണ് അവധി അപേക്ഷ നൽകിയത്. എന്നാൽ, സസ്പെൻഷനിൽ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് വ്യക്തമാക്കി വിസി അപേക്ഷ നിരസിച്ചു.

സെനറ്റ് ഹാളിൽ നടന്ന ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിലുണ്ടായ സംഭവ വികാസങ്ങളിലാണ് രജിസ്ട്രാറെ വി.സി സസ്പെൻഡ് ചെയ്തത്. ഗവർണറോട് അനാദരവ് കാണിച്ചെന്ന ഗുരുതര കണ്ടെത്തലകളുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. പിന്നീട് വി.സി ഡോ. മോഹനൻ കുന്നുമ്മൽ വിദേശത്തേയ്ക്ക് പോകുകയും ഡോ. സിസ തോമസിന് താൽക്കാലിക ചുമതല നൽകുകയും ചെയ്തു. തുടർന്ന് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ചേർന്ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. എന്നാൽ, സിൻഡിക്കേറ്റിന്റെ നടപടി വിസി ചുമതലയിലുണ്ടായിരുന്ന സിസ തോമസ് അംഗീകരിച്ചിരുന്നില്ല.

വി.സി. സസ്പെൻഡ് ചെയ്ത രജിസ്ട്രാർക്ക് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. വി.സിയുടെ അനുമതി കൂടാതെ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സർവകലാശാല ചട്ടപ്രകാരമുള്ള മേൽനടപടിക്ക് വിധേയനാകുമെന്നും വി.സി. ചുമതലയിൽ ഉണ്ടായിരുന്ന ഡോ. സിസാ തോമസ് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാർ അവധിക്ക് അപേക്ഷ നൽകിയത്.

Related Articles

Latest Articles