ദില്ലി: രാജ്യത്ത് ഒരു ശതമാനം സ്ത്രീകള്‍ മദ്യപിക്കുകയും, ഒന്‍പതുശതമാനം സ്ത്രീകള്‍ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന കുടുംബരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകും മുന്‍പ് അമ്മയാകുന്നവരുടെ എണ്ണം 7.9 ശതമാനത്തില്‍നിന്ന് 6.8 ശതമാനമായി മാറിയിട്ടുണ്ടെന്നും, ഗാര്‍ഹികപീഡനനിരക്ക് 31.2 ശതമാനത്തില്‍നിന്ന് 29.3 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
2016ലെ സര്‍വേയില്‍ 31 ശതമാനം സ്ത്രീകളായിരുന്നു തൊഴിലെടുത്തിരുന്നതെങ്കില്‍ ഇന്നത് 32 ശതമാനത്തിലേക്ക് ഉയർന്നിരിക്കുകയാണ്. അതായത് രാജ്യത്ത് ജോലി ചെയ്ത് സ്വയം പര്യാപ്തത കൈവരിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. 15 -49നും ഇടയിലുള്ള, വിവാഹിതകളില്‍ 32 ശതമാനം പേരും തൊഴിലെടുക്കുന്നവരാണ്. എന്നാല്‍ പുരുഷന്മാരിലാകട്ടെ ഇത് 98 ശതമാനമാണ്.
അതേസമയം, 15-19 പ്രായത്തിലുള്ള 22 ശതമാനം പെണ്‍കുട്ടികളും വേതനമില്ലാതെയാണ് രാജ്യത്ത് ജോലിചെയ്യുന്നത്. 40 ശതമാനം സ്ത്രീകള്‍ പങ്കാളിക്ക് സമമായോ കൂടുതലായോ വേതനം വാങ്ങുന്നു. എന്നാല്‍, സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 79 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.