തിരുവനന്തപുരം: പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ ആര്‍. ഹേലി അന്തരിച്ചു. ആലപ്പുഴയിലെ മകളുടെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം എണ്‍പത്തിയേഴ് വയസായിരുന്നു. മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ ചട്ടങ്ങൾ പാലിച്ച് ആറ്റിങ്ങലിലെ അദ്ദേഹത്തിന്റെ വസതിയിൽ നടക്കുമെന്ന് മകൻ ശ്രീ. പ്രശാന്ത് ഹേലി അറിയിച്ചു. കൃഷിയെ ജനകീയ പ്രസ്ഥാനം ആക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച വൃക്തിയാണ് ഹേലി. 1989 ൽ കൃഷി വകുപ്പ് ഡയറക്ടറായി വിരമിച്ച അദ്ദേഹം വിരമിച്ച ശേഷവും പിന്നിട്ട മൂന്നു പതിറ്റാണ്ടുകാലമായി വിശ്രമരഹിതമായി കർഷകർക്കൊപ്പം ചാലക ശക്തിയായി
പ്രവർത്തിച്ചു.
ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്കു പിന്നില്‍ ആര്‍. ഹേലിയായിരുന്നു. കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. സംസ്ഥാന കാര്‍ഷിക നയരൂപീകരണ സമിതി അംഗമായിരുന്നു.