Friday, May 3, 2024
spot_img

കേരളത്തിലെ ആദ്യ ദുരഭിമാന കൊലക്കേസിലെ വിധി നാളെ: പ്രതീക്ഷയോടെ നീനുവും കെവിന്റെ പിതാവും

കോട്ടയം: കെവിന്‍ വധകൊലക്കേസില്‍ വിധി നാളെ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി വിധി പറയുന്നത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി ജയചന്ദ്രന്‍ നാളെ രാവിലെ പത്ത് മണിക്ക് വിധി പറയും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.

കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ കൊല്ലം തെന്‍മല സ്വദേശി നീനുവിനെ പ്രണയിച്ച്‌ വിവാഹം ചെയ്തിന്റെ പേരിലാണ് കൊല ചെയ്യപ്പെട്ടത്. 2018 മെയ് 27 ന് പുലര്‍ച്ചെ മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നും നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് 28-ാം തീയതി രാവിലെ 11ന് പുനലൂര്‍ ചാലിയേക്കര ആറിലാണ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘം കാറില്‍ വച്ച്‌ അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്ന് പിറ്റേദിവസം തന്നെ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ അടക്കം 13 പ്രതികളെ പോലീസ് പിടികൂടിയിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ തമിഴ്‌നാട്ടില്‍ നിന്നുമാണ് പിടികൂടിയത്. കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ഗൂഡാലോചന നടത്തിയത് നീനുവിന്റെ അച്ഛന്‍ ചാക്കോയാണ്.

പ്രതികള്‍ കെവിന്റെ വീടിന് സമീപം വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ മുഖ്യതെളിവായി. കെവിന്‍ ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു. നീനു ഇയാളെ വിവാഹം കഴിക്കുന്നതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഭവനഭേദനം തുടങ്ങി പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 238 രേഖകളും 55 തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് വിചാരണ തുടങ്ങിയത്.

Related Articles

Latest Articles