കൊല്ലം: കിളികൊല്ലൂർ പോലീസ് സ്‌റ്റേഷനിൽ സൈനികനെ മർദ്ദിച്ച കേസിൽ പോലീസുകാരെ വെള്ളപൂശി കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. സൈനികൻ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും മർദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്ന രീതിയിലാണ് റിപ്പോർട്ട്. എന്നാൽ, മർദ്ദനമേറ്റത് പോലീസ് സ്‌റ്റേഷനിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
സംഭവത്തിൽ ഇടപെട്ട മനുഷ്യാവകാശ കമ്മീഷൻ സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനെ തുടർന്ന്, തയ്യാറാക്കിയ റിപ്പോർട്ടിലാണ് മർദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ ജോസഫ് മർദ്ദിച്ചു എന്നാണ് ഇരുവരുംനൽകിയിരിക്കുന്ന മൊഴിയെങ്കിലും ഇതിന് തെളിവുകളില്ലെന്നും. സ്റ്റേഷനിൽ എത്തുന്നതിന് മുന്നേ മറ്റൊരു സ്ഥലത്തുവെച്ച് വിഘ്‌നേഷും, വിഷ്ണുവും സംഘട്ടനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് പോലീസുകാർ പറയുന്നത്. ശരീരത്തിൽ കണ്ട പാടുകൾ അതിന്റെയാണെന്നും പറയുന്നു. എന്നാൽ പുറത്തുവെച്ച് മർദ്ദനമേറ്റതിനും തെളിവില്ലെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. സംഭവ സ്ഥലം സന്ദർശിച്ച് അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താൻ ആയില്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് .
സംഭവത്തിന്റെ ആദ്യഘട്ടം മുതൽ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരുന്നത്. ഇത് ഇപ്പോഴും തുടരുകയാമെന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാക്കുന്നത്.