സോൾ: ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകൾ വിനോദമാക്കിയ ലോകനേതാവാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍. ഈ വിനോദത്തിന്‍റെ അവസാന ഇരയായി കിം ജോംഗ് ഒരു ഉത്തര കൊറിയന്‍ സൈനിക ജനറലിനെ നരഭോജി മത്സ്യമായ പിരാനയ്ക്ക് എറിഞ്ഞു കൊടുത്തതായി റിപ്പോർട്ട്. ഭരണകൂടത്തിനെതിരെ വിപ്ലവത്തിന് പദ്ധതിയിട്ട ഉത്തര കൊറിയന്‍ സൈനിക ജനറലിനെ കയ്യും തലയും വെട്ടിമാറ്റിയാണ് പിരാനകൾക്ക് എറിഞ്ഞു കൊടുത്തതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ ആവശ്യത്തിനു വേണ്ടി മാത്രം ബ്രസീലിൽനിന്നു പിരാന മത്സ്യത്തെ വാങ്ങി ടാങ്കിടിലിട്ട് വളർത്തി, മീനുകളെ ആകർഷിക്കാൻ ഇരയുടെ വയറും കൈകളും കത്തിവച്ച് കീറിയതിനു ശേഷമാണ് കിമ്മിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ മത്സ്യ ടാങ്കിൽ എറിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍റെ പേരുവിവരങ്ങൾ വെളിപ്പെട്ടിട്ടില്ല. അർദ്ധ ജീവനോടെ പിരാനകൾക്ക് ഇട്ടുകൊടുക്കുകയായിരുന്നോ അതോ കൊലപ്പെടുത്തിയതിനു ശേഷം പിരാനകൾക്കു എറിഞ്ഞു കൊടുത്തതാണോ എന്ന കാര്യത്തിലും വ്യക്‌തതയില്ല.
എതിരാളികളെ കൊല്ലാൻ പഴയ മാർഗങ്ങൾ ഒന്നും ഉപയോഗിക്കാൻ പാടില്ലെന്നുള്ള കിമ്മിന്‍റെ ഉത്തരവാണ് ഉദ്യോഗസ്ഥരെ പിരാനയിലേക്ക് ആകർഷിച്ചത്. 1967 ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ‘യു ഓണ്‍ലി ലിവ് ട്വൈസ്’ എന്ന ചിത്രത്തിൽ നിന്നാണ് ഈ ശിക്ഷാ രീതിക്ക് പ്രചോദമുൾക്കൊണ്ടതെന്നാണ് സൂചന.
ലോകത്തിലെ ഏറ്റവും അപകടകാരികളായ മത്സ്യങ്ങളാണ് പിരാനകൾ. കൂട്ടമായാണ് ഇവ ആക്രമിക്കുക. കൂര്‍ത്ത പല്ലുകളുള്ള ഇവ വലിയ ജീവികളെ വരെ ആക്രമിച്ച് തിന്നുതീര്‍ക്കും. ശുദ്ധജല മല്‍സ്യമായ പിരാനകള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ നദികളിലാണ് കൂടുതല്‍ കാണപ്പെടുന്നത്.