കൊച്ചി: കൊച്ചി കലൂർ അപകടത്തിൽ (Accident In Kochi) വമ്പൻ ട്വിസ്റ്റ്. യുവാക്കള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം നേരിട്ടതായി കണ്ടെത്തൽ. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കഞ്ചാവ് നല്‍കി പീഡിപ്പിക്കുന്നവരാണ് പിടിയിലായ യുവാക്കളെന്നാണ് കണ്ടെത്തൽ. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടികളുമായി പ്രതികള്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം എറണാകുളം നോര്‍ത്തില്‍വെച്ച് അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പോലീസ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും രണ്ട് യുവാക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറുമായി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരനാണ് പോലീസിനെ വിളിച്ചത്.
ശേഷം പോലീസെത്തി അപകടവിവരം അന്വേഷിക്കുകയും വാഹനത്തിനുള്ളില്‍ പരിശോധന നടത്തുകയുമായിരുന്നു. വാഹനം പരിശോധിക്കുന്നതിനിടയില്‍ പെണ്‍കുട്ടികളുടെ പെരുമാറ്റത്തിലുണ്ടായ സംശയമാണ് ചോദ്യം ചെയ്യലിലേക്ക് എത്തിച്ചത്. കാറിന്റെ ഡിക്കിയില്‍ നിന്നടക്കം കഞ്ചാവ് കണ്ടെത്തി. നാല് കുട്ടികളും ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയെയാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.