കൊച്ചി ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കൊരുങ്ങി പോലീസ്. സാധ്യമായ ഡി എൻ എ സാമ്പിളുകൾ പരിശോധിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു. തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോറൻസിക് വിദഗ്‌ധരുടെ പിന്തുണയും തേടും. കേസിൽ ഇരയായ യുവതികളുടെ മെഡിക്കൽ പരിശോധന പൂർത്തിയായെന്നും മജിസ്‌ട്രേറ്റ് മുൻപാകെ യുവതികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് വ്യക്തമാക്കി.
കേസിൽ സുജീഷിനെതിരെയുള്ള അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കർശനമാക്കുമെന്നും പോലീസ് അറിയിച്ചു.
അതേ സമയം കൊച്ചി ടാറ്റൂ പീഡനക്കേസിൽ പിടിയിലായ സുജീഷിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് കൊച്ചി ഡിസിപി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.