ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി നാളെ അറിയാം(Election 2022 Result ). ഇതോടെ ഈ സംസ്ഥാനങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് മുൻതൂക്കം ഉണ്ടെന്ന തരത്തിലുളള എക്സിറ്റ് പോൾ ഫലങ്ങളാണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരെഞ്ഞെടുപ്പ് ഫലമാണ് നാളെ പ്രഖ്യാപിക്കുക. യുപിയിലും പഞ്ചാബിലും നടന്നത് ശക്തമായ പോരാട്ടമെന്നാണ് വിവരം. അതേസമയം നാല് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. യുപിയിൽ ബിജെപിക്കു ഭരണത്തുടർച്ചയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ അട്ടിമറി വിജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ.
ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടവും മണിപ്പൂരിൽ ബിജെപിക്കു മുൻതൂക്കവുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ചില പോളുകൾ ഉത്തരാഖണ്ഡിൽ ബിജെപിക്കു നേരിയ മുൻതൂക്കം പ്രവചിക്കുന്നു. പഞ്ചാബില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം കോണ്‍ഗ്രസിന് വന്‍ തോല്‍വിയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം ചേര്‍ന്ന് സ്വയം കുഴി തോണ്ടിയതാണെന്ന് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തുന്നത്. അതേസമയം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് ഗോവയില്‍ നിന്നുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.