തിരുവനന്തപുരം: സിപിഎം അണികള്‍ക്ക് അവരുടെ വിശ്വാസപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്നും, പാര്‍ട്ടി അതില്‍ ഇടപെടില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതചടങ്ങുകളില്‍ നിന്ന് മാറി നില്‍ക്കേണ്ട കാര്യമില്ല. “ടി കെ ഹംസ മന്ത്രിയായിരിക്കുമ്പോള്‍ പള്ളിയില്‍ പോയിട്ടുണ്ട്, സി പി എം നടപടി എടുത്തിരുന്നോ?” -കോടിയേരി ചോദിച്ചു. സിപിഎം സംസ്ഥാനകമ്മറ്റിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുഭാവികള്‍ക്ക് ശബരിമലയിലോ മറ്റ് ക്ഷേത്രങ്ങളിലോ പോവുന്നതിന് വിലക്കില്ല. അതേസമയം മെമ്പര്‍മാര്‍ക്കും, നേതാക്കള്‍ക്കും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ചട്ടങ്ങളുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ. ഞാനൊരു വിശ്വാസിയല്ല, വിശ്വാസപരമായ കാര്യങ്ങളില്‍ പങ്കെടുക്കാറില്ല. ഉത്സവകാലത്ത് താനും ക്ഷേത്രങ്ങളില്‍ പോവാറുണ്ട്. ആര് ക്ഷേത്രത്തില്‍ പോവണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടിയല്ലെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടി അംഗങ്ങള്‍ക്ക് അമ്പലക്കമ്മറ്റികളിലും, പള്ളിക്കമ്മറ്റികളിലും പ്രവര്‍ത്തിക്കാം. ആരാധനാലയങ്ങള്‍ വര്‍ഗ്ഗീയ ശക്തികളില്‍ നിന്ന് മോചിപ്പിക്കാനാണ് സി പി എം ശ്രമം.
ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് ചിലര്‍ വിശ്വാസികളെ തൈറ്റിദ്ധരിപ്പിച്ചുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു വിഭാഗത്തെ സിപിഎമ്മിന് എതിരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അവരുടെ വോട്ട് തിരികെ എത്തിക്കാന്‍ ശ്രമം നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.