ഓയൂര്‍: ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മാര്‍ച്ച് 21ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് തുഷാരയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ മരിച്ചനിലയിൽ എത്തിച്ചത്. ഡോക്ടര്‍മാര്‍ മരണകാരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വര്‍ഷങ്ങളായി ഭര്‍ത്താവും, അമ്മായി അമ്മയും ചേര്‍ന്ന് തുഷാരയ്ക്ക് മേല്‍ നടത്തിയ നീണ്ട കൊടും പീഡനത്തിന്റെ ചുരുളഴിഞ്ഞത്. ഭക്ഷണം ലഭിക്കാതെ ശരീരം ശോഷിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം, ഇത് കൂടാതെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി നിമോണിയ ബാധിച്ചാണ് മരണകാരണമെന്ന് അധികൃതർ കണ്ടെത്തി.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതിയെ മനപൂര്‍വം പട്ടിണിക്കിട്ടതാണെന്ന് വ്യക്തമായതോടെ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഓയൂര്‍ ചെങ്കുളം, പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), ചന്തുലാലിന്റെ മാതാവ് ഗീതാലാല്‍ (55) എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീധനത്തുക നല്‍കാത്തതിന്റെ പേരില്‍ വര്‍ഷങ്ങളായി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമേ തുഷാരയ്ക്ക് നല്‍കിയിരുന്നുള്ളുവെന്ന് ചന്തുലാല്‍ പൊലീസിനോട് പറഞ്ഞു. സ്ത്രീധന പീഡനം, മാനസികവും ശാരീരികവുമായ പീഡനം, പട്ടിണിക്കിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇരുവരേയും കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനില്‍ തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകളും ചന്തുലാലിന്റെ ഭാര്യയുമായ തുഷാര കഴിഞ്ഞ 21നാണ് മരിച്ചത്. ഇവര്‍ക്ക് ചാന്‍സി (4), ചിന്‍സി (ഒന്നര) എന്നീ മക്കളുണ്ട്.
പൊലീസ് പറയുന്നത് ഇങ്ങനെ
2013ലായിരുന്നു വിവാഹം. മൂന്ന് മാസം കഴിപ്പോള്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം ചന്തുലാല്‍ ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാര്‍ നല്‍കിയില്ല. തുടര്‍ന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടു വര്‍ഷത്തിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്. തുഷാരയെ കാണാന്‍ ബന്ധുക്കള്‍ എത്തിയാല്‍പോലും മടക്കി അയയ്ക്കും. അവര്‍ വന്നതിന്റെ പേരില്‍ തുഷാരയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മന്ത്രവാദവുമായി മരണത്തിന് ബന്ധമുണ്ടോയെന്നും മറ്റും അന്വേഷിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.