ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനായ ഫാ. ആന്റണി മാടശേരിയെ 10 കോടി രൂപയുടെ കള്ളപ്പണവുമായി പിടികൂടി. ഫ്രാന്‍സിസ്‌കന്‍ മിഷണറീസിന്റെ ജലന്ധറിലെ ഓഫീസ് കം റെസിഡന്‍സില്‍നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പണം പിടികൂടിയത്. സംഭവത്തിൽ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടിച്ചെടുത്തത്. പണത്തിന്റെ കണക്കുകളോ രേഖകളോ ബന്ധപ്പെട്ടവര്‍ക്ക് ഹാജരാക്കാനായില്ലെന്നും സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സമയത്ത് ഫാ.മാടശേരി കേരളത്തിലേക്ക് പോയിരുന്നു. പിന്നീട് ബിഷപ്പിനൊപ്പമാണ് ജലന്ധറിലേക്ക് മടങ്ങിയെത്തത്. ഫ്രാന്‍സിസ്‌കന്‍ മിഷണറീസിന്റെ നേതൃത്വത്തില്‍ നവജീവന്‍ സൊസൈറ്റിയും സഹോദയ സ്വകാര്യ സുരക്ഷാ ഏജന്‍സിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനച്ചെലവിലേക്കുള്ള പണമാണ് കണ്ടെടുത്തതെന്ന് ഫാ.ആന്റണി മാടശേരി വിശദീകരണം നല്‍കിയതായും വിവരമുണ്ട്. ഇക്കാര്യങ്ങള്‍ പോലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധിച്ചുവരികയാണ്.