കൂടുതല്‍ പരിപാടികള്‍ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിൽ; വിഗ്രഹങ്ങളെ ആരാധിക്കാൻ മടിയില്ല; തുറന്നടിച്ച് കോട്ടയം നസീർ | Kottayam Nazeer
മലയാള ചലച്ചിത്ര നടനും, ടെലിവിഷൻ അവതാരകനും, മിമിക്രി കലാകാരനുമാണ് കോട്ടയം നസീർ (Kottayam Nazeer). കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയാണിദ്ദേഹം.ചിത്രരചനയിലും മിമിക്രിയിലുമായിരുന്നു തുടക്കം.ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീർ ശ്രദ്ധേയനായത്.മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്.മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.തുടർന്ന് വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു.
അന്നം തരുന്ന ദൈവത്തെ തൊഴുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. കൂടുതല്‍ പരിപാടികള്‍ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിലാണെന്നും അതിനാല്‍ തന്നെ വിഗ്രഹങ്ങളെ വന്ദിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്ന് താരം വ്യക്തമാക്കുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ ഏറ്റവും കൂടുതല്‍ പരിപാടികള്‍ ചെയ്തത് ഹൈന്ദവ ക്ഷേത്രങ്ങളിലെ വേദികളിലാണ്, പിന്നെ ചെയ്തിട്ടുളളത് ക്രൈസ്തവ ആരാധനാലയങ്ങളിലും. എന്റെ സ്വന്തം സമുദായത്തിന്റെ ആരാധനാലയങ്ങളില്‍ കുറച്ച് പരിപാടി മാത്രമേ ചെയ്തിട്ടുളളൂ. അത് തന്നെ പല സംഘടനകളുടെ പരിപാടിയാണ്. എന്നോട് എല്ലാവരും ചോദിക്കുന്ന ചോദ്യമുണ്ട്, ഞാനൊരു മുസ്ലിം മതവിശ്വാസി ആയതുകൊണ്ടാകാം. പിന്നെ ഞങ്ങളുടെ മതത്തില്‍ വിഗ്രഹാരാധന ഇല്ലാത്തതു കൊണ്ട് കൂടിയായിരിക്കാം ആ ചോദ്യം. ‘മറ്റ് അമ്ബലങ്ങളിലും പള്ളികളിലുമൊക്കെ പോകുമ്ബോള്‍ അവിടുത്തെ ദൈവങ്ങളെ തൊഴാറുണ്ടോ? ആ വിഗ്രഹങ്ങളെ തൊഴാറുണ്ടോ’ എന്നൊക്കെയായിരുന്നു ആ ചോദ്യം.
അതിന് എനിക്ക് പറയാനുളള മറുപടി എന്താണ് എന്നുവച്ചാല്‍ ഏതെങ്കിലും ഒരു സ്ഥലത്ത് വിഗ്രഹങ്ങളും പ്രതിഷ്ഠയും വരുമ്ബോഴാണ് അവിടെ ആരാധനാലയം ഉണ്ടാകുന്നത്. ആ ആരാധനാലയം ഉളളതുകൊണ്ടാണ് അവിടെ ഭക്തജനങ്ങള്‍ വരുന്നത്. ആ ഭക്തജനങ്ങളുടെ സന്തോഷത്തിനും കൂട്ടായ്മയ്ക്കും വേണ്ടിയാണ് അവിടെ ഉത്സവം നടത്തുന്നത്. ആ ഉത്സവങ്ങള്‍ ഉളളതുകൊണ്ടാണ് താന്‍ അടക്കമുളള കലാകാരന്മാര്‍ക്ക് പരിപാടി അവതരിപ്പിക്കാന്‍ സ്റ്റേജ് കിട്ടുന്നത്. അങ്ങനെ ഒരു അവസരം ലഭിക്കുന്നത്. ആ വേദികളില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് എന്റെയും എന്റെ കുടുംബത്തിന്റെയും അതുപോലുളള ആയിരകണക്കിന് കലാകാരന്മാരുടെയും കുടുംബങ്ങള്‍ കഴിയുന്നത്. അന്നം തരുന്നത് ആരാണോ അവര്‍ എന്റെ ദൈവമാണ്. അത് ഏത് മതത്തില്‍പ്പെട്ട ദൈവമായാലും അന്നം തരുന്ന ദൈവത്തെ തൊഴുന്നതിനു എനിക്ക് ഒരു മടിയുമില്ല’, കോട്ടയം നസീര്‍ വ്യക്തമാക്കി.
1993-ൽ ഓ ഫാബി എന്നചിത്രത്തിൽ ഒരു ചെറിയവേഷം ചെയ്തുകൊണ്ടാണ് കോട്ടയം നസീറിന്റെ സിനിമാപ്രവേശം. 1995-ൽ ഇറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത്. കഥ പറയുമ്പോൾ, ലോകനാഥൻ ഐ എ എസ്, മാണിക്യക്കല്ല് എന്നീ സിനിമകളിലും കോട്ടയം നസീർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കായംകുളം കണാരൻ എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥ, സംഭാഷണം എന്നിവ നസീർ രചിച്ചിട്ടുണ്ട്. ഗാന്ധിനഗറിൽ ഉണ്ണിയാർച്ച എന്ന സിനിമയ്ക്കുവേണ്ടി ഒരു ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിൽ മിമിക്രി ഷോകളിലും വിവിധ കോമഡി റിയാലിറ്റിഷോകളിൽ ജഡ്ജായും സജീവമാണ് അദ്ദേഹം ചിത്രരചന,പെയിന്റിങ് മേഖലകളിലും സമീപകാലത്തായി കോട്ടയം നസീർ ശ്രദ്ധ നേടിയിട്ടുണ്ട്. കോട്ടയം നസീറിന്റെ ഭാര്യയുടെ പേര് ഹസീന നസീർ. മുഹമ്മദ്, നിഹാൽ എന്നീ രണ്ടുമക്കളാണ് അവർക്കുള്ളത്.