കോഴിക്കോട്: കെ റെയില്‍ സര്‍വ്വേ കല്ല് സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ കോഴിക്കോട് ജില്ലയിലെ കല്ലിടല്‍ മാറ്റിവെച്ചു. കെ റെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് എത്തിയതോടെ ജനം സംഘടിച്ചെത്തുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. തുടർന്ന് കല്ലിടല്‍ മാറ്റിവെയ്ക്കുകയായിരുന്നു.
അതേസമയം കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയില്‍ റോഡിന്റെ രണ്ട് വശവും പ്രതിഷേധക്കാരെ തടഞ്ഞു. കെ റെയില്‍ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ പോലീസ് തടഞ്ഞു. ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് പോലീസ് സന്നാഹം സ്ഥലത്തെത്തിയത്. തുടര്‍ന്ന് കെ റെയില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ കല്ലിടല്‍ നടപടി തുടങ്ങി. ഇതോടെ നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രദേശത്തും സംഘര്‍ഷാവസ്ഥയാണ്.
കോഴിക്കോട് ജില്ലയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നും പ്രതിഷേധങ്ങളെ തുടര്‍ന്ന് നടപടികള്‍ മാറ്റിവെച്ചിരിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധ സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ ഇന്ന് സര്‍വേയുമായി ബന്ധപ്പെട്ട നടപടികളൊന്നും വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്.

