ചേവായൂർ: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ (Kozhikode Girls Missing Case) ഒളിച്ചോടിപ്പോയ കേസ്സിൽ അറസ്റ്റിലായ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ പോലീസുകാർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് പോലീസുകാർക്ക് വീഴ്ച സംഭവിച്ചതായി പറയുന്നത്.
സംഭവത്തിൽ സ്റ്റേഷൻ ചുമതലയുള്ള പോലീസുകാർക്ക് വീഴ്ച സംഭവിച്ചെന്നും, പ്രതികൾ സ്‌റ്റേഷനിലുള്ളപ്പോൾ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ഒളിച്ചോടിപ്പോയ സംഭവത്തിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്.
എന്നാൽ ഇയാളെ ഉടൻ തന്നെ പിടികൂടിയിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ലോ കോളജ് പരിസരത്ത് ഒളിച്ചിരിക്കുക ആയിരുന്നു പ്രതി. ഒരാൾ ഓടി വരുന്നത് കണ്ട ലോ കോളേജിലെ കുട്ടികളാണ് പോലീസിൽ വിവരം അറിയിച്ചത്. പ്രതി കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകുവശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത്.