കോഴിക്കോട്: പരാതി നല്കാനെത്തിയ ട്രാൻസ്ജൻഡറെ പൊലീസ് അധിക്ഷേപിച്ചതായി . നടക്കാവ് പൊലീസ് സ്റ്റേഷനിലെ സിഐ ജിജീഷിനെതിരെ പരാതിയുമായി ട്രാൻസ്ജെൻഡർ ദീപ റാണി രംഗത്ത് എത്തി. തന്നെ ലൈംഗികത്തൊഴിലാളിയെന്ന് വിളിച്ച് ജിജീഷ് അപമാനിച്ചു എന്ന് ദീപ റാണി മാധ്യമങ്ങളോട് വ്യക്തമാക്കി. ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ ആൾക്കെതിരെ പരാതി നൽകാനെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിൻ്റെ വിഡിയോ പുറത്തുവന്നു.
“അമ്മയെയും അച്ഛനെയുമൊക്കെ തെറിവിളിച്ചുകൊണ്ട് ഒരാൾ ഫോണിൽ മെസേജയച്ചു. കാണണം എന്നുപറഞ്ഞ് എന്നെ ഫോൺ വിളിച്ചു. കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ കാണാമെന്ന് സമ്മതിച്ചു. എന്നിട്ടാണ് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകാനെത്തിയത്. ഞാൻ മാസ്ക് ഇട്ടിരുന്നു. സൗണ്ടിൻ്റെ മോഡുലേഷൻ കൊണ്ടാവാം ട്രാൻസ്ജെൻഡർ ആണോ എന്ന് സിഐ ചോദിച്ചു. ട്രാൻസ് വുമൺ ആണെന്ന് ഞാൻ പറഞ്ഞു. അപ്പോ പുള്ളിയുടെ ഭാവം മാറി. അത് നിൻ്റെ കസ്റ്റമറായിരിക്കും എന്ന് പറഞ്ഞു. കസ്റ്റമേഴ്സിനെയൊക്കെ വിളിക്കുന്നതല്ലേ. അതിൽ നമ്മൾ എന്ത് കേസെടുക്കാനാ. നിൻ്റെ ആൾക്കാരൊക്കെ സെക്സ് വർക്കിനായി റോഡിലൊക്കെ നിൽക്കുന്നുണ്ടല്ലോ. രാത്രി പട്രോളിനിറങ്ങുമ്പോൾ കാണുന്നതാണ്. സെക്സ് വർക്കിനു നിൽക്കുന്നവരുടെ കേസെടുക്കേണ്ട കാര്യമില്ല എന്നും പറഞ്ഞു.”- ദീപ റാണി പറയുന്നുണ്ട്.
ഏറെ സമയം ദീപ രാണിയും സിഐയും തർക്കിച്ചു. തുടർന്ന് എസ്ഐ ആണ് പരാതി എഴുതിവാങ്ങിയത്. വിഷയത്തിൽ കമ്മീഷണർക്കും സാമൂഹ്യനീതി വകുപ്പിനും പരാതിനൽകാനൊരുങ്ങുകയാണ് ദീപ റാണി.

