ഇത് കെഎസ്ഇബിയുടെ തീവെട്ടിക്കൊള്ളയോ? ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍, എങ്ങനെ നൂറും, ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? | KSEB
വൈദ്യുതി ബിൽ എന്ന തീവെട്ടിക്കൊള്ളയെക്കുറിച്ച് പലപ്പോഴായി നാം കേട്ടിട്ടുള്ളതാണ്. ഒരു യൂണിറ്റ് പോലും ഉപയോഗിക്കാതെ നൂറും ഇരുന്നൂറും രൂപ വൈദ്യുതി ബില്‍ വരുന്നത് എന്ത് കൊണ്ടാണെന്നത് ഉപഭോക്താക്കളെ കണ്‍ഫ്യൂഷനാക്കുന്ന കാര്യമാണ്. ഇത് കെ.എസ്.ഇ.ബിയുടെ തട്ടിപ്പാണെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി സന്ദേശം പ്രചരിക്കാറുണ്ട്. എന്നാല്‍, ഇതില്‍ തട്ടിപ്പ് ഒന്നുമില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. വൈദ്യുതി താരിഫിനെക്കുറിച്ചും ബില്ലിംഗ് ശൈലിയെക്കുറിച്ചുമുള്ള അജ്ഞതയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
അതേസമയം വൈദ്യുതി ബില്‍ കണക്കാക്കുന്നത് ഇങ്ങനെയാണ്. വൈദ്യുതി ബില്ലിന് രണ്ട് ഭാഗങ്ങളുണ്ട്. ഫിക്സഡ് ചാര്‍ജും, എനര്‍ജി ചാര്‍ജും. എനര്‍ജി ചാര്‍ജ് നമ്മുടെ വൈദ്യുതി ഉപയോഗത്തിനനുസരിച്ചാണ് കണക്കാക്കുക. എന്നാല്‍, വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാര്‍ജ് നല്‍കേണ്ടിവരും. വിതരണ ലൈസന്‍സിയുടെ സ്ഥിരം ചെലവുകളാണ് ഫിക്സഡ് ചാര്‍ജായി താരിഫില്‍ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് കെ.എസ്.ഇ.ബി രാജ്യത്തെ നിരവധി വൈദ്യുത പദ്ധതികളുമായി വൈദ്യുതി വാങ്ങല്‍ കരാറുകളിലേര്‍പ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും കെ.എസ്.ഇ.ബി ഫിക്സഡ് ചാര്‍ജ് നല്‍കണം. ഇതുപോലുള്ള സ്ഥിരം സ്വഭാവമുള്ള ചെലവുകളാണ് ഫിക്സഡ് ചാര്‍ജായി താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കേരളത്തില്‍ ശരിക്കും വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത് ഇങ്ങനെയാണ്. കേരളത്തിലെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ എന്ന സ്വതന്ത്ര സ്ഥാപനമാണ്. ജനഹിത പരിശോധനയുള്‍പ്പെടെ നടത്തിയിട്ടാണ് റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്ക് നിശ്ചയിച്ച് കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്. ഏറ്റവും ഒടുവില്‍ 2019 ജൂലൈയിലാണ് വൈദ്യുതി നിരക്ക് പരിഷ്കരിച്ചത്. കെ.എസ്.ഇ.ബിക്കോ, സര്‍ക്കാരിനോ ഏകപക്ഷീയമായി വൈദ്യുതി നിരക്കില്‍ ഒരു മാറ്റവും വരുത്താനാവില്ല എന്നതാണ് സത്യം.
അതേസമയം വൈദ്യുതി ചാർജ്ജ് വർധനവിനായി കെഎസ്ഇബി സമർപ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല. 13,865 കോടി രൂപ ആകെ ചെലവ് വന്ന 2017-18 സാമ്പത്തിക വർഷത്തെ കണക്കാണ് വൈദ്യുതിബോർഡ് റെഗുലേറ്ററി കമ്മീഷനിൽ സമർപ്പിച്ചത്. എന്നാൽ ഇതിൽ ചിലവിനത്തിൽ സൂചിപ്പിച്ച 1,237 കോടിയാണ് കമ്മീഷൻ വെട്ടിക്കുറച്ചത്. സി എ ജി അംഗീകരിച്ച 2017-18 സാമ്പത്തിക വർഷത്തെ കണക്കാണ് ബോർഡ് കമ്മീഷന് നൽകിയത്. 1,331 കോടി കെ എസ് ഇ ബി ക്ക് റവന്യൂ ഗ്യാപ് ഉണ്ടായെന്നും ഈ തുക ഈടാക്കുന്നതിനായി വൈദ്യുതി ചാർജിൽ വർദ്ധനവ് വരുത്തണമെന്നും ആയിരുന്നു കെഎസ്ഇബിയുടെ ആവശ്യം. എന്നാൽ ചിലവിനത്തിൽ ഉണ്ടായി എന്ന് വൈദ്യുതി ബോർഡ് അവകാശപ്പെടുന്ന തുക കമ്മീഷൻ വെട്ടിക്കുറച്ചതോടെ റവന്യൂ ഗ്യാപ്പ് 84 കോടിയായി കുറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona