പന്തളത്തു നിന്നുള്ള തിരുവാഭരണ പല്ലക്ക് വാഹകർക്കു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സൗജന്യ കൊവിഡ് പരിശോധന നടത്തണമെന്നു ക്ഷത്രിയ ക്ഷേമസഭ. ക്ഷത്രിയ ക്ഷേമസഭയുടെ ആചാരാനുഷ്ഠാന സംരക്ഷണ സമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. ശബരിമല തീർഥാടകർക്കായി നിലയ്ക്കലിൽ കൊവിഡ് പരിശോധന കേന്ദ്രം ആരംഭിക്കണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു.
എന്നാല്‍ നിലവില്‍ നിലയ്ക്കലിൽ എത്തുന്ന തീർഥാടകരെ എരുമേലിയിലും പത്തനംതിട്ടയിലുമുള്ള ആശുപത്രികളിലേക്ക് അയക്കുകയാണ്. ഇവിടെയുളള സ്വകാര്യ ആശുപത്രികള്‍ പരിശോധനയ്ക്ക് ഭീമമായ തുകയാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ കോവിഡ് ടെസ്റ്റ് കേന്ദ്രം (സ്‌റ്റെപ് കിയോസ്‌ക്) മാതൃക നിലയ്ക്കലിൽ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അതോടൊപ്പം ആന്റിജൻ പരിശോധന ഫലം ഒരു മണിക്കൂറിനകവും ആർടിപിസിആർ ഫലം 24 മണിക്കൂറിനകവും ലഭ്യമാക്കണം. മകരവിളക്ക് തീർഥാടനം സുഗമമാക്കുന്നതിനു സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി വിളിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തിരുവാഭരണ ഘോഷയാത്രയ്ക്കു നേതൃത്വം നൽകുന്ന പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ എൻ. ശങ്കർ വർമ്മയ്ക്ക് സമ്മേളനത്തില്‍ സ്വീകരണം നൽകുകയും ചെയ്തു.