തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് വിഷുവിനും ശമ്പളമില്ല. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ബാങ്ക് അവധിയായതിനാല്‍ ഇതുവരെ കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ വിഷുവിന് മുന്നേ ശമ്പള കിട്ടുമെന്ന ജീവനക്കാരുടെ സ്വപ്നവും വെറുതെയായി.
അഞ്ചാം തീയതിയെങ്കിലും തരണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. ബിഎംഎസ്സും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് 30 കോടി വൈകിട്ടോടെ ശമ്പള ഇനത്തിൽ നല്കാൻ ധനവകുപ്പ് തീരുമാനം എടുത്തത്. ശമ്പളം നല്‍കാന്‍ കെഎസ്‌ആര്‍ടിസിയുടെ കയ്യിലുള്ള തുക കൂട്ടിയാലും തികയില്ലെന്നാണ് മാനേജ്മെന്റിന്റെ വാക്കുകൾ.
കെഎസ്‌ആര്‍ടിസി സര്‍ക്കാരിനോട് കൂടുതല്‍ സഹായം വേണമെന്ന് ആവശ്യപ്പെടും. ഈ മാസം ഇതിനകം 230 കോടി പെന്‍ഷന്‍ ബാധ്യതയടക്കം അനുവദിച്ചെന്നും കൂടുതല്‍ തുക ഉടന്‍ നല്‍കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.