പന്തളം: അയ്യപ്പ സ്വാമിയുടെ മൂലസ്ഥാനമായ പന്തളത്തു നിന്നും പമ്പയിലേക്ക് എല്ലാ ദിവസവും സർവീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പുനരാരംഭിച്ചു. ഇത് സംബന്ധിച്ച വാർത്ത തത്വമയി ന്യൂസ് നേരത്തെ പുറത്തു വിട്ടിരുന്നു.വാർത്ത പുറത്തു വന്നതോടെ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പന്തളം കെഎസ്ആർടിസി ബസ്റ്റാൻഡ് കൺട്രോളിങ് ഓഫീസറെ ഉപരോധിക്കുകയും,ഉന്നത അധികാരികളുമായി ചർച്ച നടത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി പുനരാരംഭിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചമുതലാണ് പന്തളം പമ്പ കെഎസ്ആർടിസി സർവീസ് നിർത്തലാക്കാൻ തീരുമാനിച്ചിരുന്നത്. ദിവസവും വൈകിട്ട് നാലുമണിക്ക് പന്തളത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോയി തിരിച്ചു പന്തളത്ത് ആറുമണിക്ക് എത്തിച്ചേർന്ന് വൈകിട്ട് ആറുമണിക്ക് പന്തളത്തുനിന്ന് പമ്പയിലേക്ക് യാത്രതിരിക്കുന്ന കെഎസ്ആർടിസി ബസ് രാത്രി പമ്പയിൽ സ്റ്റേ ചെയ്തു രാവിലെ ആറ് ഇരുപതിന് പമ്പയിൽ നിന്നും പത്തനംതിട്ട-തട്ട -അടൂർ വഴി തിരുവനന്തപുരത്തേക്ക് ആണ് സർവീസ് നടത്തിയിരുന്നത്.
നിലയ്ക്കൽ അട്ടത്തോട് ളാഹ തുടങ്ങി വനപ്രദേശങ്ങളിൽ താമസിക്കുന്ന വിവിധ ആദിവാസി വിഭാഗക്കാരും ദിവസക്കൂലിക്ക് ആയി പത്തനംതിട്ടയിലും വടശ്ശേരിക്കരയിലും വനമേഖലയ്ക്ക്പുറത്തും വന്ന് ജോലിനോക്കുന്ന തൊഴിലാളികളും ആശ്രയിച്ചിരുന്ന സർവീസ് കൂടിയാണ് ഇത്. മുൻപ് ഈ സർവീസ് നിർത്തിവയ്ക്കാൻ തീരുമാനമെടുത്തിരുന്നു എങ്കിലും ഭക്ത ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona