തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രശ്ന പരിഹാരങ്ങൾക്കായി ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ചയിൽ മന്ത്രി മുന്നോട്ടുവക്കുമെന്നാണ് ലഭിക്കുന്ന വിവരം. കെ.എസ്.ആര്‍.ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ സമരം തുടരുന്നതിനിടെയാണ് ഗതാഗത മന്ത്രി ചര്‍ച്ചക്ക് തയ്യാറാകുന്നത്.
ശമ്പള വിതരണത്തിലെ പാളിച്ചകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തുടങ്ങിയ പ്രശ്നങ്ങൾ തൊഴിലാളി നേതാക്കളും ഉന്നയിക്കും. മെയ് മാസത്തെ ശമ്പളം എല്ലാ ജീവനക്കാര്‍ക്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൈകോടതി ഇടപെടൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ചര്‍ച്ച നിര്‍ണായകമാണ്.