മുൻ മന്ത്രിയും എം.എൽ.എ.യുമായ കെ.ടി. ജലീൽ നടത്തിയ രാജ്യദ്രോഹ പരാമർശത്തിൽ സർക്കാർ പ്രൊസിക്യുഷൻ നടപടി സ്വീകരിക്കണമെന്ന് കുമ്മനം രാജശേഖരൻ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. പാക് അനുകൂലികളുടെയും തീവ്രവാദികളുടെയും നിലപാടിനെ പിന്തുണയ്ക്കുന്ന പരാമർശമാണ് ജലീൽ നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു.
പാകിസ്താൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നത് നമ്മുടെ രാഷ്ട്രത്തിന്റെ പ്രഖ്യാപിത നിലപാടാണ്. ആ പ്രദേശത്തെ “ആസാദ് കാശ്മീർ ” എന്ന് വിശേഷിപ്പിക്കുന്നത് പാക് ഭീകര പ്രസ്ഥാനങ്ങളും അവരുടെ ഏജന്റുമാരും ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
നയതന്ത്ര ചാനലുകൾ ദുരുപയോഗം ചെയ്ത കേസിൽ അന്വേഷണം നേരിടുന്ന ജലീൽ , സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ നാളുകളിൽ ദേശദ്രോഹ പ്രസ്താവന നടത്തിയത് മുസ്ലീം മത മൗലിക വാദികളുടെ താല്പര്യാർത്ഥമായിരിക്കണം. ജലീലിനെ നിയമസഭാംഗമാക്കുകയും സ്വർണ്ണക്കടത്തു കേസിൽ പ്രതിരോധിക്കുകയും ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.