കൊൽക്കത്ത :രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബോളർമാർക്കു മുന്നിൽ തകർന്നടിഞ്ഞ് ശ്രീലങ്കൻ ബാറ്റിംഗ് നിര. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക മത്സരം 31 ഓവറുകൾ പിന്നിടുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എന്ന നിലയിൽ പരുങ്ങുകയാണ്. ദുനിത് വെലാലഗയും (21 പന്തിൽ 11), ചാമിക കരുണരത്നെയുമാണ് (ഏഴു പന്തിൽ രണ്ട്) ക്രീസിൽ. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 102 എന്ന നിലയിൽനിന്നാണ് ഏഴിനു 152 എന്ന നിലയിലേക്ക് ചീട്ടു കൊട്ടാരം പോലെ ലങ്ക തകർന്ന് വീണത്.
ടീമിലേക്ക് മടങ്ങിയെത്തിയ കുൽദീപ് യാദവ് ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. ശ്രീലങ്കയ്ക്കായി നുവനിന്ദു ഫെർണാണ്ടോ അർധ സെഞ്ചറി നേടി. 63 പന്തുകൾ നേരിട്ട താരം 50 റൺസാണ് നേടിയത്. അരങ്ങേറ്റ മത്സരം കളിക്കുന്ന ഓപ്പണർ നുവനിന്ദു ഫെര്‍ണാണ്ടോയും കുശാൽ മെൻഡിസും ചേർന്നാണ് ശ്രീലങ്കയെ 100 കടത്തിയത്. തൊട്ടുപിന്നാലെ കുൽദീപ് യാദവ് മെൻഡിസിനെ പുറത്താക്കി. പിന്നാലെയെത്തിയ ശ്രീലങ്കയുടെ മധ്യനിര താരങ്ങളെല്ലാം പിടിച്ചു നിൽക്കാനാകാതെ വിക്കറ്റ് നഷ്ടമാക്കി തിരികെ നടന്നു.