കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. അന്തേവാസിയായ 17കാരിയെ കാണാനില്ല. കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ യുവാവിനെ കണ്ടെത്തി. കെട്ടിടത്തിന്റെ ഓട് പൊളിച്ചാണ് പെണ്‍കുട്ടി രക്ഷപ്പെട്ടിരിക്കുന്നത്.
ഇന്നലെ അവിടെ നിന്നും ചാടി പോയ മലപ്പുറം വണ്ടൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കണ്ടെത്തിയത്. ഇയാൾ ഏഴാം വാര്‍ഡില്‍ ചികിത്സയിലായിരുന്നു. ശുചിമുറിയുടെ ജനല്‍ വഴിയാണ് ഇയാള്‍ പുറത്തു കടന്നത്. ഈ സമയം രോഗിയുടെ മാതാവും മുറിയിലുണ്ടായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും ശുചി മുറിയില്‍നിന്ന് മകന്‍ പുറത്ത് വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പുറത്തേക്ക് കടന്നുകളഞ്ഞതായി മനസ്സിലായത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ മുമ്പും നടന്ന സമാനമായ സുരക്ഷവീഴ്ചയുൾപ്പെടെയുള്ള കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതിനിടയിലാണ് സുരക്ഷാവീഴ്ച ആവര്‍ത്തിച്ചത്.

