മംഗളൂരു:പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കുറിച്ച് വിവരം കൈമാറുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ ഗ്രാമവാസിയായ മുഹമ്മദ് മുസ്തഫ, കുടക് ജില്ലയിലെ മടിക്കേരി സ്വദേശിയായ തുഫൈൽ എം.എച്ച്, ദക്ഷിണ കന്നഡ ജില്ലക്കാരനായ ഉമറുൽ ഫാറൂഖ് എം.ആർ, ബെല്ലാരെ ഗ്രാമവാസിയായ അബൂബക്കർ സിദ്ദീഖ് എന്നിവരുടെ വിവരങ്ങൾ കൈമാറുന്നവർക്കാണ് പാരിതോഷികം. ഇതിൽ മുഹമ്മദ് മുസ്തഫ, തുഫൈൽ എന്നിവരുടെ വിവരങ്ങൾ കൈമാറുന്നവർക്ക് 5 ലക്ഷം വീതവും ഉമറുൽ ഫാറൂഖ്, അബൂബക്കർ സിദ്ദീഖ് എന്നിവരുടെ വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ട് ലക്ഷം വീതവുമാണ് പാരിതോഷികം നൽകുന്നത്.
ജൂലൈ 26നാണ് പ്രവീണിനെ തന്റെ കോഴിക്കട അടച്ച് പോവാൻ നേരം ബൈക്കുകളിൽ എത്തിയ സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്. കേരള രജിസ്ട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരായിരുന്നു കൊലപാതകം നടത്തിയത്.