കായൽ കൈയേറ്റ കേസിൽ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിയും മറ്റുള്ളവരും നൽകിയ നാല് ഹർജികൾ പിൻവലിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് തോമസ് ചാണ്ടി അടക്കമുള്ളവർക്ക് 25,000 രൂപ വീതം പിഴയും കോടതി വിധിച്ചു. പത്ത് ദിവസത്തിനകം തോമസ് ചാണ്ടി കോടതിയിൽ പിഴ അടയ്ക്കണം. ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ട്. എന്നാൽ കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിങ്കളാഴ്ച കോടതി വിധി വരാനിരിക്കെയാണ് ഹർജി പിൻവലിച്ചത്. ഹർജിക്കാരുടെ നടപടി നല്ല കീഴ്വഴക്കമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിൻ്റെ നിർമ്മാണത്തിനായി കായൽ കൈയേറ്റം നടത്തിയതായി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ മന്ത്രിസഭയിലേക്ക് മടങ്ങിയെത്താനുള്ള തോമസ് ചാണ്ടിയുടെ സാധ്യതകൾ തടസ്സപ്പെട്ടു.