ദില്ലി; രാജ്യത്ത് കോവിഡ് രോഗികളുടെ (Covid Updates In India) എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,846 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവർ ഒന്നരലക്ഷത്തോട് അടുക്കുകയാണ്. നിലവിൽ 1,45,582 സജീവ രോഗികളാണ് രാജ്യത്തുള്ളത്.
123 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,81,893 ആയി. രോഗമുക്തി നേടിയവർ 3.42 കോടി കവിഞ്ഞിട്ടുണ്ട്.
ആകെ 145.68 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തതായും ഇന്ന് മുതൽ 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിച്ചതായും ആരോഗ്യം മന്ത്രാലയം അറിയിച്ചു. അതേസമയം പത്ത് പുതിയ ഒമിക്രോൺ കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകയിലാണ് പുതിയ ഒമിക്രോൺ രോഗികൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതർ 76 ആയെന്ന് കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാൽ രാജ്യത്ത് ഒമിക്രോൺ വ്യാപനം ഡെൽറ്റ വകഭേദത്തെ മറികടന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യയിലെ കോവിഡ് കേസുകളിൽ പെട്ടെന്നുണ്ടായ കുതിപ്പ് ഒമിക്രോൺ മൂലമാണെന്നും ആരോഗ്യവകുപ്പ് സൂചന നൽകുന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ 2,802 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസര്‍ഗോഡ് 42 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,957 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,01,682 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3275 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 149 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,021 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.