ബെംഗളൂരു: സർക്കാരിൽ നിന്ന് ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (Basavaraj Bommai). ഹിന്ദു ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നത് വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളുമാണ്. ഇതിനെതിരെ ബജറ്റ് സമ്മേളനത്തിന് മുമ്പ് നിയമം കൊണ്ടുവരും. അതോടൊപ്പം സർക്കാർ ഉദ്യോഗസ്ഥർ ഫണ്ട് വിനിയോഗിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണം. അടുത്ത ബജറ്റ് സമ്മേളനത്തിന് മുമ്പ് എല്ലാ ക്ഷേത്രങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും ഇതിനായി നിയമം കൊണ്ടുവരുമെന്നും ബൊമ്മൈ വ്യക്തമാക്കി. ഹുബ്ബള്ളിയിൽ നടന്ന ബി.ജെ.പി നിർവാഹക സമിതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കർണാടക മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
“മറ്റ് മതസ്ഥലങ്ങൾ വിവിധ നിയമങ്ങൾക്ക് കീഴിൽ സുരക്ഷിതമായി പ്രവർത്തിക്കുന്നു. കൂടാതെ ആരാധനാ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ ഹിന്ദു ക്ഷേത്രങ്ങൾ സർക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ക്ഷേത്രങ്ങൾക്ക് സ്വന്തം ഫണ്ട് ഉപയോഗിക്കാൻ കഴിയുന്നില്ല” ബൊമ്മൈ വ്യക്തമാക്കി.