ബംഗളൂരു: സവർക്കർ (Vinayak Damodar Savarkar) സ്വാതന്ത്ര്യ സമരപോരാളികളിലെ യഥാർത്ഥവിപ്ലവകാരിയെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സവർക്കർ-ദ മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷ്യൻ എന്ന പുസ്തകം പ്രകാശനം ചെയ്ത ചടങ്ങിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളിയും കരുത്തുറ്റ വിപ്ലവകാരിയുമായിരുന്നു വീർസവർക്കറെന്നും, അദ്ദേഹത്തിന്റെ രാജ്യസ്‌നേഹം സമാനതകളില്ലാത്തതായിരുന്നുവെന്നും ബൊമ്മൈ പറഞ്ഞു. എന്നാൽ വിഭജനമാണ് ഇന്ത്യയിലെ ഇന്നും നിഴലിക്കുന്ന എല്ലാ അസ്വസ്ഥതകൾക്കും കാരണം. മതപരമായ വിഭജനമാണ് ഇന്ത്യൻ ജനതയെ ഏറെ വേദനിപ്പിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.
ബ്രിട്ടീഷുകാരന്റെ കുതന്ത്രത്തെ തിരിച്ചറിഞ്ഞ് ശക്തമായി പ്രതികരിച്ച ഏതാനും ചില വ്യക്തികളിൽ സവർക്കറെയാണ് ആദ്യം സ്മരിക്കേണ്ടതെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. അയിത്തത്തിനെതിരേയും സാമൂഹ്യ അസമത്വത്തിനെതിരേയും സവർക്കർ എന്നും പോരാടി. മഹാരാഷ്‌ട്രയിൽ നിന്നുള്ള വിപ്ലവകാരി ബ്രിട്ടീഷുകാർക്കെന്നും അവരുടെ മാംസത്തിൽ തുളഞ്ഞുകയറിയ ഒരു മുള്ളായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തെ ചിന്നിച്ചിതറിക്കാവുന്ന ഒരു ആണവബോംബായിരുന്നു സവർക്കർ. അതിനാലാണ് ഇന്ത്യയിലെ ജനങ്ങളിൽ നിന്നകറ്റി സവർക്കറെ അവർ ആന്തമാനിലെ കലാപാനി ജയിലിലിട്ട് പീഡിപ്പിച്ചതെന്നും ബൊമ്മൈ ചൂണ്ടിക്കാട്ടി.
അതേസമയം വിഭജനാന്തരീക്ഷം തടയാൻ സാംസ്‌ക്കാരിക ഐക്യമെന്ന സ്വപ്‌നമാണ് സവർക്കർ യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചത്. അതിനാൽ തന്നെ ഹൈന്ദവ സംസ്‌കാരത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് സവർക്കർ നേതൃത്വം കൊടുത്തതെന്നും ബൊമ്മൈ ഓർമ്മിപ്പിച്ചു.