അഫ്ഗാന്‍ ദേശീയ പ്രതിരോധ സേനയുടെ തലവൻ അഹമ്മദ് മസൂദ് രാജ്യം വിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മസൂദ് തുര്‍ക്കിയിലേക്ക് പോയതായി വാർത്തകൾ വന്നിരുന്നു. പഞ്ച്ശീര്‍ താഴ്വരയിലെ സുരക്ഷിതമായ സ്ഥലത്ത് മസൂദ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം രാജ്യം വിട്ടിട്ടില്ലെന്നും അഫ്ഗാനില്‍ തന്നെയുണ്ടെന്നും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ എഫ്എആര്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
പഞ്ച്ശീര്‍ പിടിച്ചടക്കിയെന്ന അവകാശവാദം പ്രതിരോധ സേന തള്ളി. താഴ്വരകള്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണെന്ന് വക്താവ് ഖസീം മുഹമ്മദി പറഞ്ഞു. രാജ്യത്തിന് അകത്തായാലും പുറത്തായാലും രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ പോരാടുമെന്ന് അഹമ്മദ് മസൂദ് ഓഡിയോ സന്ദേശത്തില്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം അഫ്ഗാൻ വിമത കമാൻഡർ അഹ്മദ് ഷാ മസൂദിന്റെ ശവകുടീരം അദ്ദേഹം വധിക്കപ്പെട്ടതിന്റെ ഇരുപതാം വാർഷിക ദിനത്തിൽ താലിബാൻ നശിപ്പിച്ചു.ശവകുടീരം തകർത്തതിന്റെ ചിത്രങ്ങൾ പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. അഹ്മദ് ഷാ മസൂദിന്റെ മകൻ അഹ്മദ് മസൂദും മുൻ അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹുമാണ് ഇപ്പോൾ താലിബാനെതിരെ പഞ്ച്ഷീർ സേനയെ നയിക്കുന്നത്.