ദില്ലി: ആദ്യ ദിവസം തന്നെ ജി 20 നേതാക്കളുടെ സംയുക്ത പ്രസ്‌താവന യാഥാർഥ്യമായത് ഭാരതത്തിന്റെ നയതന്ത്ര വിജയമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. യുക്രൈൻ വിഷയത്തിൽ തട്ടിയാണ് റഷ്യയും ചൈനയും ഒരു ഭാഗത്തും പാശ്ചാത്യ രാജ്യങ്ങൾ മറുഭാഗത്തും നിലയുറപ്പിച്ചത്. യുക്രൈൻ യുദ്ധത്തിന് പരിഹാരമുണ്ടാകണമെന്നും ആണവായുധങ്ങൾ പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് നേതാക്കളുടെ സംയുക്ത പ്രസ്‌താവന പറയുന്നത്. റഷ്യയുടെ അധിനിവേശം എന്ന പ്രയോഗം വേണമെന്ന് പാശ്ചാത്യ രാജ്യങ്ങളും അത് അംഗീകരിക്കാനാവില്ലെന്ന് ചൈനയും നിലപാടെടുത്തതോടെ ചർച്ചകൾ വഴിമുട്ടി. അദ്ധ്യക്ഷരാജ്യമെന്ന നിലയിൽ പിന്നീടാണ് ഭാരതത്തിന്റെ നയതന്ത്ര ഇടപെടലുണ്ടായത്. പല തവണ നടന്ന ചർച്ചകൾക്കൊടുവിൽ സമവായതിനുള്ള ഭാരതത്തിന്റെ ശ്രമങ്ങൾ വിജയിച്ചു.
എല്ലാ അന്താരാഷ്‌ട്ര വേദികളിലും റഷ്യക്കെതിരെ കടുത്ത നിലപാടാണ് പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിക്കാറുള്ളത്. വിഷയത്തിൽ സമവായം കണ്ടെത്താനാകുമെന്ന പ്രതീക്ഷ ആർക്കുമുണ്ടായിരുന്നില്ലെങ്കിലും ഒടുവിൽ ഭാരതത്തിന്റെ ഇടപെടലിൽ സമവായം ഉണ്ടായി. ഇത് നമ്മുടെ രാജ്യത്തിനുമേൽ മറ്റുരാജ്യങ്ങൾക്കുള്ള വിശ്വാസ്യത വർധിപ്പിക്കുന്നു. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ശ്രമിക്കുകയായിരുന്ന വികസ്വര രാജ്യങ്ങളെയും വികസിത രാജ്യങ്ങളെയും യുദ്ധം ദോഷകരമായി ബാധിച്ചുവെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിൽ ഒരുമിച്ചു നിൽക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഈ കാലഘട്ടം യുദ്ധത്തിന്റേതല്ല എന്ന പ്രധാനമന്ത്രിയുടെ അതേവാക്കുകൾ സംയുക്ത പ്രസ്താവനയിലൂടെ ഇന്ന് ലോകം ഏറ്റുപറഞ്ഞിരിക്കുന്നു.