ദില്ലി: പ്രവാചകനിന്ദ ആരോപിച്ച് ജിഹാദികൾ വധഭീഷണി മുഴക്കിയിരിക്കുന്ന മുൻ ബിജെപി വക്താവ് നൂപുർ ശർമ്മക്കെതിരെ സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾക്കെതിരെ ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം. വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തണമെന്നും ഫോറം ആവശ്യപ്പെട്ടു. നൂപുർ ശർമ്മക്കെതിരെ സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്തിനെതിരെയാണ് ഫോറത്തിന്റെ പരാതി. ഇത്തരം പരാമർശങ്ങൾ ജുഡിഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും സംഘടന ട്വീറ്റ് ചെയ്തിട്ടുണ്ട്.
തന്റെ പ്രസ്താവനക്കെതിരെ ഫയൽ ചെയ്യപ്പെട്ട കേസുകളെല്ലാം ദില്ലിക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് നൂപുർ ശർമ്മ നൽകിയ ഹർജ്ജി പരിഗണിക്കവെയാണ് ജഡ്ജിയുടെ വിവാദ പരാമർശങ്ങൾ. നൂപുർ ശർമ്മയുടെ പ്രസ്താവന സമൂഹത്തിൽ കലാപമുണ്ടാക്കിയെന്നും ഉദയ്പൂർ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം നുപൂരശർമ്മക്കാണെന്നും രൂക്ഷമായ ഭാഷയിൽ ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചിരുന്നു. തുടർന്ന് നൂപുര ശർമ്മ ഹർജ്ജി പിൻവലിച്ചിരുന്നു. എത്രവലിയ കുറ്റവാളിയായാലും ജീവന് ഭീഷണിയുണ്ടെങ്കിൽ സംരക്ഷണം കൊടുക്കേണ്ട ചുമതല കോടതിക്കുണ്ടെന്നിരിക്കെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ ജിഹാദികൾ നടത്തുന്ന അക്രമങ്ങളെ പിന്തുണക്കുന്ന രീതിൽ രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ പ്രതികരിച്ചതെന്ന വിമർശനം സമൂഹത്തിന്റെ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.