ശ്രീനഗർ: ജമ്മു കശ്മീരിലെ പാംപൊരയില്‍ ഭീകരരും സൈന്യവും (Army) തമ്മിലുള്ള ഏറ്റുമുട്ടലിൽ ലഷ്കര്‍ കമാന്‍ഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പൂഞ്ച് സെക്ടറില്‍ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള തെരച്ചിലും തുടരുകയാണ്. ശ്രീനഗറില്‍ മുൻപ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉമർ മുഷ്താഖ് ഖാൻഡെയ്ക്കും പങ്കെണ്ടെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.
ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. കശ്മീരിലെ പ്രധാന പത്ത് ഭീകരരുടെ പട്ടികയിലും ഉമർ മുഷ്താഖ് ഖാൻഡെ ഉള്‍പ്പെട്ടിരുന്നു അതേസമയം ഏറ്റുമുട്ടലിനിടെ പൂഞ്ചില്‍ കാണാതായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസർക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലർച്ചയോടെയാണ് പാംപൊരയിലെ ഡ്രാങ്ബാലില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആക്രമണം നടത്തിയ ഭീകരരെ സൈന്യവും ജമ്മുകാശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നേരിടുകയാണ്.
ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് സായുധരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിന് നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.