തിരുവനന്തപുരം: ജനകീയ നായകന് ഇന്ന് 94-ാം പിറന്നാള്‍. അദ്വാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും സജീവമായ പ്രചോദനമാണ് അദ്വാനിയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്വാനിയെ വീട്ടിൽ സന്ദർശിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് പുഷ്പോപഹാരം സമർപ്പിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും പ്രധാനമന്ത്രിയെ അനുഗമിച്ചു. അടൽ ബിഹാരി വാജ്പേയി സർക്കാരിൽ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന അദ്വാനി രാഷ്ട്രപുരോഗതിയിൽ നിർണ്ണായക പങ്കു വഹിച്ച നേതാവാണ്. ജനലക്ഷങ്ങളെ അദ്ദേഹം ബിജെപിയിലേക്ക് കൊണ്ടു വന്നു.
രാജ്യത്തെ കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകർക്കും ജനങ്ങൾക്കും സജീവമായ പ്രചോദനമാണ് അദ്വാനിയെന്ന് പ്രധാനമന്ത്രി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യസൗഖ്യവും നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ലാല്‍ കൃഷ്ണ അദ്വാനി എന്ന പേര് ദേശീയ രാഷ്ട്രീയത്തില്‍ മുഴങ്ങിക്കേട്ടത് എണ്‍പതുകള്‍ക്ക് ഇപ്പുറമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1984 ല്‍ ലോക്‌സഭയില്‍ ബിജെപിക്ക് രണ്ട് സീറ്റിന്റെ മാത്രം പ്രാതിനിധ്യം ഉണ്ടായിരുന്നപ്പോള്‍. അന്ന് ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സഹതാപ തരംഗത്തോടെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. തുടർന്നുള്ള പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് വാജ്‌പേയി ആയിരുന്നെങ്കിലും അതിന് ചുക്കാന്‍ പിടിച്ചത് അദ്വാനിയായിരുന്നു.
അന്ന് രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയെ ഇന്ന് ഭാരതം കേവല ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് ഭരിക്കാന്‍ കഴിവുള്ള പാര്‍ട്ടിയാക്കി വളര്‍ത്തിയതില്‍ നിര്‍ണായക പങ്കായിരുന്നു അദ്വാനിക്കുണ്ടായിരുന്നത്. രാഷട്രീയ സ്വയം സേവക സംഘത്തിലെ ദീര്‍ഘകാല പ്രവര്‍ത്തന മികവിന്റെ പിന്‍ബലത്തില്‍ ശൈശവദിശയില്‍ നിന്നും കാരിരുമ്പിന്റെ കരുത്തിലേക്ക് പാര്‍ട്ടിയെ നയിക്കാന്‍ ഈ നേതാവിനായി. അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തന മികവിന്റെ ഫലമായിരുന്നു ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലെ അശ്വമേധം.