ദില്ലി :രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന ക്രിമിനൽ നിയമ ഭേദഗതി ലോക്‌സഭ പാസാക്കി നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക എന്നത് ലക്ഷ്യമിട്ട് ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് ഇന്ന് ലോക്‌സഭയില്‍ പാസാക്കിയത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐപിസി.), 1898-ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സിആര്‍പിസി), 1872-ലെ ഇന്ത്യന്‍ തെളിവ് നിയമത്തിനും പകരമായിട്ടാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) നിയമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
നേരത്തെ ഓഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച് ഭേദഗതി വരുത്തിയശേഷം പുതിയ ബില്ലുകളായി ഇന്നലെ വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയുടെ പരിഗണനയ്ക്കുവെച്ചിരുന്നു. ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കിയത്. ക്രിമിനൽ നിയമ ഭേദഗതി പാസാക്കിയതിലൂടെ കൊളോണിയൽ നിയമത്തിന് അന്ത്യമാകുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.