തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാതെ ലോകായുക്ത.വിധി പറയാത്തതിനെത്തുടർന്ന് ലോകായുക്തയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ. കേസിൽ വാദം പൂർത്തിയായിട്ട് ഇന്നലെ ഒരു വർഷം പിന്നിട്ടിരുന്നു.വൻ രാഷ്ട്രീയ കോളിളക്കമുണ്ടായ സംഭവങ്ങൾക്കിടെയാണ് കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടത്. മുഖ്യന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 പേർക്കുമെതിരെയാണ് കേസ്. വാദം പൂർത്തിയായ കേസുകളിൽ ആറുമാസത്തിനുള്ളിൽ വിധി പറയണമെന്ന സുപ്രീം കോടതിയുടെ പരാമർശത്തിൻറെ ചുവട് പിടിച്ചാണ് ലോകായുക്തക്കെതിരായ പരാതിക്കാരൻ ആർഎസ് ശശികുമാറിൻറെ നീക്കം.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദുമാണ് വിധി പറയേണ്ടത്. വാദത്തിനിടെ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ പലതും ലോകായുക്തയിൽ നിന്നുണ്ടായി. സർക്കാർ പണം ഇഷ്ടം പോലെ ചെലവഴിക്കാമോ എന്ന ചോദ്യം വരെ ഉയർന്നു. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻറെ മക്കളുടെ വിദ്യാഭ്യാസചെലവിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ.കെ.രാമചന്ദ്രൻറെ മകന് ജോലിക്ക് പുറമെ സ്വർണ്ണപണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്കുമായി എട്ടര ലക്ഷവും കോടിയേരി ബാലകൃഷ്ണൻറെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യക്ക് 20 ലക്ഷവും ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചതിലായിരുന്നു പരാതി.