ദില്ലി : റമസാനില്‍ പൊതു തിരഞ്ഞെടുപ്പു നടത്തുന്നത് അസൗകര്യമുണ്ടാക്കുമെന്ന വിമര്‍ശനം തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. പെരുന്നാള്‍ ദിവസവും വെള്ളിയാഴ്ചകളും ഒഴിവാക്കിയാണു തീയതികള്‍ നിശ്ചയിച്ചിട്ടുള്ളതെന്നും ഒരു മാസം പൂര്‍ണമായി ഒഴിവാക്കാനാവില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നേതാക്കളാണ് 7 ഘട്ടമായുള്ള തിരഞ്ഞെടുപ്പിന്റെ തീയതികള്‍ ബംഗാളിലെയും ബിഹാറിലെയും യുപിയിലെയും മുസ്‌ലിംകള്‍ക്ക് അസൗകര്യമുണ്ടാക്കുമെന്ന വാദമുന്നയിച്ചത്. തുടര്‍ന്നാണു കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്. ചില പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പു തീയതികളുടെ പേരില്‍ രാജ്യത്തു വര്‍ഗീയവേര്‍തിരിവ് ഉണ്ടാക്കുന്നതായി ബിജെപി ആരോപിച്ചു. കഴിഞ്ഞവര്‍ഷം കയ്റാന ഉപതിരഞ്ഞെടുപ്പു നടന്നതും റമസാനിലാണ്. അവിടെ ബിജെപി പരാജയപ്പെടുകയായിരുന്നു.
പല ഹിന്ദുക്കളും വ്രതമെടുക്കുന്ന നവരാത്രിയും ഈ സമയത്താണെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ ചൂണ്ടിക്കാട്ടി. റമസാനില്‍ വോട്ടെടുപ്പ് അസൗകര്യമുണ്ടാക്കുന്നുവെന്ന വിവാദം അനാവശ്യമാണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ‘വ്രതകാലത്ത് മുസ്‌ലിംകള്‍ക്കു ജോലിയെടുക്കാമെങ്കില്‍ വോട്ടു ചെയ്യാനും കഴിയു’മെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി ബാക്കി പതിനൊന്നു മാസങ്ങളില്‍ എന്തു ചെയ്‌തെന്ന് വ്യക്തമാക്കണമെന്നും, റംസാന്‍ മാസത്തില്‍ മുസ്‌ലിംങ്ങള്‍ ജോലിയും മറ്റും ചെയ്യുന്നില്ലേയെന്നും ഒവൈസി ചോദിക്കുന്നു.