ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിന് ഒരുകോടി രൂപ സംഭാവന നൽകി മുസ്ലിം കുടുംബം.
ആന്ധ്രാപ്രദേശിലെ തിരുമലയിലും തിരുപ്പതിയിലും ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ചെന്നൈയില്‍ നിന്നുള്ള മുസ്ലീം ദമ്പതികള്‍ ഒരു കോടി രൂപ സംഭാവന നല്‍കിയത്.
സുബീന ബാനുവും ഭര്‍ത്താവ് അബ്ദുള്‍ ഖാനിയും ചൊവ്വാഴ്ചയാണ് തിരുമല തിരുപതി ദേവസ്ഥാനത്ത് എത്തി വഴിപാട് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തിരുമലയിലെ പത്മാവതി റെസ്റ്റ് ഹൗസിലേക്ക് 87 ലക്ഷം രൂപയുടെ ഫര്‍നീചറും പാത്രങ്ങളുമാണ് സുബീനയും അബ്ദുലും നല്‍കിയത്.
ഇതിനോടൊപ്പം എസ് വി അന്ന പ്രസാദം ട്രസ്റ്റിലേക്ക് 15 ലക്ഷത്തിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കി. തിരുമല തിരുപതി ദേവസ്ഥാനം എക്‌സിക്യൂടീവ് ഓഫിസര്‍ എവി ധര്‍മ റെഡ്ഡിയാണ് തിരുമല ദേവനുള്ള കാണിക്ക ഏറ്റുവാങ്ങിയത്.
ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തിരുമലയിലാണ് ലോക പ്രശസ്ത ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ചെന്നൈയില്‍ നിന്നുള്ള ഒരു വിശ്വാസി 9.2 കോടി രൂപ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പിച്ചിരുന്നു.