മോസ്കോ:റഷ്യയുടെ ചാന്ദ്ര ദൗത്യം പരാജയം. ലൂണ 25 ചന്ദ്രോപരിതലത്തിൽ തകർന്ന് വീണു. ലാന്ഡിങ്ങിന് മുൻപ് ഭ്രമണപഥത്തിലേക്ക് ഇറങ്ങവേ ഇടിച്ച് വീണതായാണ് സ്ഥിരീകരണം. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെയാണ് റഷ്യൻ പേടകം വിക്ഷേപിച്ചത്. ഓഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ഓഗസ്റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചത്. എന്നാൽ സാങ്കേതികതകരാറിനെത്തുടർന്ന് ലൂണ 25 പ്രതിസന്ധിയിലായിരുന്നതായി വാർത്തകൾ വന്നിരുന്നു. തകരാർ പരിഹരിച്ചതായും പ്രവർത്തനം പുനരാരംഭിച്ചതായും റഷ്യൻ ബഹിരാകാശ ഏജൻസി റിപ്പോർട്ട് നൽകിയിരുന്നു.
ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ ഓഗസ്റ്റ് 21ന് ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി രൂപകൽപ്പന ചെയ്ത റഷ്യൻ ദൗത്യമാണ് ഇപ്പോൾ തകർന്ന് വീണിരിക്കുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് സംപ്രേക്ഷണം ചെയ്ത തത്സമയ ചിത്രങ്ങൾ പ്രകാരം, ലൂണ-25 പേടകമുള്ള റോക്കറ്റ് മോസ്‌കോ സമയം ഓഗസ്റ്റ് 10 പുലർച്ചെ 02:10 ന് വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് കുതിച്ചുയർന്നത്. റഷ്യയുടെ പുതിയ ചാന്ദ്ര പരിപാടിയിലെ ആദ്യ ദൗത്യമാണ് വിക്ഷേപണം.