തിരുവനന്തപുരം- സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണസമയം ഒരു മണിക്കല്ലെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്‍റെ ഉത്തരവ്. ഒന്നേകാലിനാണ് ഉച്ചഭക്ഷണ സമയം തുടങ്ങുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഒന്നേകാൽ മുതൽ രണ്ടുമണി വരെയാണ് ജീവനക്കാർക്ക് ഭക്ഷണത്തിനായി ഓഫീസ് വിട്ടുനിൽക്കാവുന്നതെന്നും ഉത്തരവിലുണ്ട്. സെക്രട്ടേറിയറ്റിലെയും മറ്റ് സർക്കാർ ഓഫീസുകളിലെയും പ്രവൃത്തിസമയം സംബന്ധിച്ച് പരാതികളും സംശയങ്ങളുമുയർന്ന സാഹചര്യത്തിലാണ് വ്യക്തത വരുത്തുന്നതെന്ന ആമുഖത്തോടെയാണ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.
നേരത്തേമുതൽ ഈ സമയക്രമമായിരുന്നെങ്കിലും ഒരുമണി മുതൽ രണ്ടു മണിവരെയാണ് ഉച്ചഭക്ഷണ സമയമെന്നാണ് സെക്രട്ടേറിയറ്റ് മുതൽ ഗ്രാമീണ ഓഫീസുകളിൽ വരെ കരുതിയിരുന്നതും നടന്നു വന്നിരുന്നതും. പൊതുജനങ്ങളുടെ ധാരണയും ഇതായിരുന്നു.
രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പൊതുവിൽ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിസമയം. പ്രാദേശിക കാരണത്താൽ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ നഗരമേഖല എന്നിവിടങ്ങളിൽ 10.15 മുതൽ 5.15 വരെയാണ് പ്രവൃത്തിസമയം. എന്നാൽ, സെക്രട്ടേറിയറ്റിലൊഴികെ മറ്റ് ഓഫീസുകളിൽ ഇത് രേഖപ്പെടുത്തി പ്രദർശിപ്പിച്ചിട്ടില്ല.