ഇറ്റാനഗർ: ഡോർണിയർ വിമാനങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇനി ഇന്ത്യയും. ഇന്ത്യ നിർമ്മിച്ച ഇരട്ട എഞ്ചിനുകളുള്ള 17 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾ ഇന്നുമുതൽ സർവീസ് ആരംഭിക്കും. വിമാനത്തിന്റെ ആദ്യ പറക്കല്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്‌ളാഗ് ഓഫ് ചെയ്യും. ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ അസം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരായ ഹിമന്ത ബിശ്വ ശര്‍മ്മ, പേമ ഖണ്ഡു എന്നിവരുമുണ്ടാകും. 17 പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന ചെറുവിമാനത്തിന്റെ സര്‍വീസ് നടത്തുന്നത് അലയന്‍സ് എയര്‍ ആണ്. ആദ്യമായാണ് തദ്ദേശീയമായി നിര്‍മ്മിച്ച ഒരു വിമാനം വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നത്. അരുണാചല്‍, അസ്സം എന്നിവ ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ മേഖലയ്ക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള വ്യോമമാര്‍ഗമുള്ള ബന്ധം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചെറുവിമാനത്തിന് സര്‍വീസ് അനുമതി നല്‍കിയത്.
അരുണാചല്‍ പ്രദേശിലെ ഏഴ് പ്രദേശങ്ങളെ ബന്ധിപ്പിച്ച് അസമിലെ ദിബ്രുഘട്ടിലേക്കാണ് വിമാനം ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. രണ്ടാം ഘട്ടത്തില്‍ അരുണാചല്‍ പ്രദേശിലെ മറ്റ് രണ്ട് പട്ടണങ്ങളായ തേസുവിലേക്കും തുടര്‍ന്ന് സിറോയിലേക്കും പിന്നീട് വിജയനഗര്‍, മെചുക, അലോംഗ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി.