തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവ്വഹിച്ച കെഎസ്‌ആര്‍ടിസി സ്വിഫ്ട് ബസ് കന്നിയാത്രയില്‍ തന്നെ അപകടത്തിൽപെട്ടു. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം തമ്പാനൂരില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിഫ്ട് ബസ് ഫ്ളാഗ് ഒഫ് ചെയ്തത്.
ആര്‍ക്കും പരിക്കില്ല. എന്നാല്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിപ്പോയി. ഈ മിററിന് പകരമായി കെ എസ് ആര്‍ ടി സിയുടെ സാധാ സൈഡ് മിറര്‍ ഫിറ്റ് ചെയ്താണ് സര്‍വീസ് തുടർന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ തമ്പാനൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഗജരാജ വോള്‍വോ ബസ് പാരിപ്പള്ളിയ്ക്കടുത്ത് കല്ലമ്പലത്തുവച്ചാണ് അപകടത്തില്‍ പെട്ടത്. എതിരെ വന്ന ലോറിയുടെ സൈഡില്‍ തട്ടിയാണ് അപകടമുണ്ടായത്.
ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി കെ എസ് ആര്‍ ടി സിക്ക് കീഴില്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്ട്. 8 എസി സ്ലീപ്പറും, 20 എസി സെമി സ്ലീപ്പറും ബസുകള്‍ ഉള്‍പ്പടെ 116 ബസുകളുമായാണ് കമ്പനി സര്‍വീസ് ആരംഭിച്ചത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്.