അലിരാജ്പൂർ: പട്ടാപ്പകല്‍ ആളുകള്‍ നോക്കിനിൽക്കെ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. അലിരാജ്പൂര്‍ ജില്ലയിലെ ബാല്‍പൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച പ്രസിദ്ധമായ ഭഗോറിയ ഫെസ്റ്റിവലിനിടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പട്ടാപ്പകല്‍ ആളുകള്‍ക്കിടയിലൂടെ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മധ്യപ്രദേശിലെ ആദിവാസി മേഖലകളിലെ ജില്ലകളില്‍ ഏറ്റവും വലുതും പ്രശസ്തവുമായ വാര്‍ഷിക പരിപാടികളിലൊന്നാണ് ഭഗോറിയ. ഇതിനിടയിൽ ആള്‍ക്കൂട്ടത്തിനിടയിലൂടെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടി ഒളിച്ചെങ്കിലും അതുവഴി കടന്നുപോയ സംഘത്തിലെ ഒരു യുവാവ് പെണ്‍കുട്ടിയെ ഓടിച്ചിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അതേസമയം തൊട്ടു പിന്നാലെ തന്നെ മറ്റൊരു യുവാവ് പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുകയും പിന്നീട് സംഘത്തിലെ ഓരോരുത്തരായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ആളുകള്‍ നോക്കിനില്‍ക്കുന്നതിനിടെയാണ് യുവാക്കൾ ഈ പരാക്രമങ്ങളെല്ലാം നടത്തിയത്.
എന്നാൽ പലരും മൊബൈല്‍ഫോണുകളില്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നുണ്ടെകിലും ആരും യുവാക്കളെ തടയുന്നതായി വീഡിയോയില്‍ കാണുന്നില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് സിംഗ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

