ചെന്നൈ: ഓൺലൈൻ ഹിയറിംഗിനിടെ സ്ത്രീയുമായി ലൈംഗിക ചേഷ്ടകൾ കാട്ടിയ അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. അഭിഭാഷകനായ ആർ ഡി സന്താന കൃഷ്ണൻ എന്നയാൾക്കെതിരെയാണ് നടപടി. സംഭവത്തിൽ സന്താന കൃഷ്ണനെതിരെ സ്വമേധയാ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ സിബി- സിഐഡിയോട് കോടതി ആവശ്യപ്പെട്ടു.
ഇതേതുടർന്ന് ഇയാളെ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തു. തുടർന്ന് കേസെടുക്കാനും വിശദമായ അന്വേഷണം നടത്താനും കോടതി പൊലീസിനോട് നിർദേശിച്ചു. വീഡിയോ ക്ലിപ്പിന്റെ പ്രാഥമിക പരിശോധനയിൽ അത് ഐടി വകുപ്പ് ഉൾപ്പെടെയുള്ളവയുടെ ലംഘനമാണെന്ന് ബോദ്ധ്യപ്പെട്ടു. വീഡിയോയിൽ ഉള്ള വ്യക്തികൾ അശ്ലീല പ്രദർശനം നടത്തിയതായും കോടതി നിരീക്ഷിച്ചു.
വീഡിയോ കോൺഫറൻസിംഗിലൂടെ ജഡ്ജി കേസ് കേൾക്കുമ്പോഴാണ് സ്ത്രീയുമായി ലൈംഗിക ചേഷ്ടകൾ കാണിച്ച് മോശം രീതിയിൽ പെരുമാറിയത്. കേസിലെ വാദം വീഡിയോ കോൺഫറൻസിലൂടെ ജഡ്ജി കേൾക്കുന്നതിനിടെ അഭിഭാഷകൻ യുവതിയെ വാരിപ്പുണരുകയായിരുന്നു. അഭിഭാഷകന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ഇതോടെയാണ് നടപടികളിലേക്ക് നീങ്ങാൻ ഹൈക്കോടതി തീരുമാനിച്ചത്. പ്രതിയായ അഭിഭാഷകൻ ഡി എം കെ പ്രവർത്തകൻ ആണ് എന്നാണ് സൂചന.