Saturday, May 18, 2024
spot_img

എണീറ്റിരിക്കണം എന്നാവശ്യപ്പെട്ട സ്വാമിയേ കൂടെയുള്ളവർ പിടിച്ചിരുത്തി; പത്മാസനത്തിൽ ഇരുന്ന സ്വാമിയുടെ കണ്ണുകൾ മുകളിലേക്കുയർന്നു; ഇന്ന് സന്യാസവും ആത്മജ്ഞാനവും സാമൂഹിക പരിഷ്കരണത്തിനുള്ള ഉപകരണങ്ങളാക്കിയ ചട്ടമ്പി സ്വാമികളുടെ നൂറാം സമാധി ദിനം

കേരളം കണ്ട നവോത്ഥാന നായകരില്‍ പ്രഥമ ശ്രേണിയിലുള്ള ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി ദിനമാണിന്ന്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ വിസ്മയകരമായ സാമൂഹിക പരിവർത്തനത്തിനും സാംസ്കാരിക നവോത്ഥാനത്തിനും ബീജാവാപം ചെയ്ത യുഗപുരുഷനായിരുന്നു വിദ്യാധിരാജ തീർത്ഥപാദ പരമഭട്ടാരക സ്വാമികൾ എന്ന സന്യാസ നാമത്തിന് ഉടമയായ ചട്ടമ്പി സ്വാമി തിരുവടികൾ.നവീന ശങ്കരന്‍ എന്നു മഹാകവി ഉള്ളൂര്‍ വിശേഷിപ്പിച്ച വിദ്യാധിരാജ തീര്‍ഥപാദരായ ചട്ടമ്പി സ്വാമികള്‍ സന്യാസവും ആത്മജ്ഞാനവും സാമൂഹിക പരിഷ്കരണത്തിനുള്ള ഉപകരണങ്ങളാക്കി. കേരളത്തെ നവോത്ഥാനത്തിലേക്ക് നയിച്ച മഹാപ്രസ്ഥാനത്തിന്‍റെ ഗുരുവായ ചട്ടമ്പിസ്വാമികള്‍ ഉളളൂരേക്കാട് ഭവനത്തില്‍ വാസുദേവശര്‍മ്മയുടേയും നങ്ങാദേവിയുടെയും മകനായി തിരുവനന്തപുരത്തിനടുത്തുള്ള കൊല്ലൂരിലാണ് ജനിച്ചത്.കൊല്ലവര്‍ഷം 1029 ലെ ചിങ്ങമാസം 11ന് ഭരണി നക്ഷത്രത്തിലായിരുന്നു (1853 ആഗസ്റ്റ് 25) ചട്ടമ്പി സ്വാമികളുടെ ജനനം. ദാരിദ്യ്രം നിറഞ്ഞതായിരുന്നു അയ്യപ്പനെന്നും കുഞ്ഞനെന്നും നാട്ടുകാര്‍ വിളിച്ചിരുന്ന സ്വാമികളുടെ ബാല്യകാലം. വടിവീശ്വരം വേലുപിള്ള ആശാനും കൊല്ലൂര്‍ ക്ഷേത്രത്തിലെ സംസ്കൃതാധ്യാപകനുമായിരുന്നു സ്വാമികളുടെ ബാല്യത്തിലെ ഗുരുക്കന്മാര്‍.

സമൂഹത്തെ പുരോഗതിയിലേക്കും സമത്വത്തിലേക്കും നയിക്കാനുതകുന്ന നവീനാശയങ്ങളാണ് വചനങ്ങളിലൂടെയും കൃതികളിലൂടെയും സ്വാമി പ്രചരിപ്പിച്ചത്. കേരളോല്‍പ്പത്തി സംബന്ധിച്ച പരശുരാമകഥയെ തിരുത്തിക്കുറിച്ച പ്രാചീനമലയാളം, വേദാധികാരത്തിന്‍റെ കുത്തകാവകാശത്തെ പൊളിച്ചെഴുതിയ വേദാധികാര നിരൂപണം തുടങ്ങിയ കൃതികള്‍ സമൂഹത്തില്‍ ആശയനവീകരണത്തിന്‍റെ കൊടുങ്കാറ്റുകള്‍ ഉയര്‍ത്തിവിട്ടു.

തന്റെ ദീർഘദർശിത്വം അവസാന നാളുകളിലും പ്രകടമാക്കിയ മഹാജ്ഞാനിയായിരുന്നു ചട്ടമ്പി സ്വാമികൾ. പത്മന ഹൈ സ്കൂളിൻ്റെ മുന്നിലുള്ള സി പി സ്മാരക വായനശാലയിൽ പന്തലിട്ട് സ്വാമികൾക്ക് വേണ്ട സകല സൗകര്യങ്ങളും ഒരുക്കിയാണ് താമസിപ്പിച്ചിരുന്നത്. സമാധി ആചരിക്കേണ്ടത് എങ്ങനെ ആകണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അടുപ്പക്കാരുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം നൽകിയിരുന്നു. തന്നെ പൂജിക്കരുതെന്നും സമാധിയാകുന്ന കല്ലറയ്ക്ക് മുകളിൽ ഒരു ശിവലിംഗം പ്രതിഷ്ഠിക്കണമെന്നും പതിനൊന്ന് വയസിന് താഴെയുള്ള ഒരു ബാലനെക്കൊണ്ട് സന്ധ്യക്കൊരു വെളുത്ത പുഷ്‌പം ചാർത്തണമെന്നും തന്റെ ഗഞ്ചിറ തലയ്ക്കൽ കെട്ടിത്തൂക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. സമാധിസ്ഥലം ക്ഷേത്രമായി തീരുന്നുവെങ്കിൽ നിത്യ പൂജ ആകാം. പായസം കൊണ്ടുള്ള നിവേദ്യം വേണ്ട. കൽക്കണ്ടം മുന്തിരിങ്ങ, പഴം എന്നിവ നിവേദിക്കാം. വാർഷികാഘോഷം ആകാമെന്നും സ്വാമികൾ നിർദ്ദേശിച്ചിരുന്നു.

1924 മെയ് അഞ്ചിന് സമാധി ദിനത്തിൽ ഒപ്പമുണ്ടായിരുന്നത് തയ്യിൽ കൃഷ്ണപിള്ളയും ശൃശ്രൂഷകനായ പദ്മനാഭ പണിക്കരുമായിരുന്നു. “എനിക്ക് എഴുന്നേറ്റിരിക്കണം”.സ്വാമികൾ പണിക്കരോടായി പറഞ്ഞു. പണിക്കർ സ്വാമികളെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി.സ്വാമികൾ വേഗം തന്നെ കാലുകൾ പദ്മാസന നിലയിൽ പിണച്ചിരുന്നു.നയനങ്ങൾ ഊർദ്ധ്വ ഭാഗത്തേക്ക് ഏകാഗ്രമായി നിൽക്കുന്നത് പണിക്കരും കൃഷ്ണപിള്ളയും ശ്രദ്ധിച്ചു.”മതി,എല്ലാം ശരിയായി” സംതൃപ്തിയോടെ സ്വാമികൾ പറഞ്ഞ ഈ വാക്കുകളാണ് അവസാനമായി അദേഹം പറഞ്ഞത്.മുഖം പ്രസന്നമായി,അസാമാന്യമായ ശാന്തത സ്വാമികളുടെ മുഖത്ത് പ്രസരിച്ചു.അസാധാരണമായ എന്തോ ഒന്ന് അവിടെ സംഭവിക്കുന്നു എന്ന് സകലർക്കും തോന്നിത്തുടങ്ങി.അരമണിക്കൂർ കൊണ്ട് സ്വാമികളുടെ കണ്ണുകൾ മേൽപ്പൊട്ടേക്ക് ഉയർന്നു. ശേഷം കണ്ണുകൾ പതിയെ അടഞ്ഞു. ജ്ഞാന സൂര്യൻ സമാധിയിലേക്ക് പ്രവേശിച്ചു. പദ്മനാഭ പണിക്കരും തയ്യിൽ കൃഷ്ണപിള്ളയും മാത്രമാണ് ആ മഹത്തായ മുഹൂർത്തം നേരിൽ കണ്ട രണ്ടേ രണ്ട് വ്യക്തികൾ.

1853 ആഗസ്റ്റ് മാസം 25നും 1924 മെയ് മാസം 5നും ഇടയിൽ ഈ ഭൂമി സന്ദർശിച്ച പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ കേരളത്തിന്റെ സാമൂഹിക ആധ്യാത്മിക രംഗങ്ങളിൽ വരുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. നൂറാം സമാധി ദിനത്തിലും ആ മഹത് ദർശനങ്ങളുടെ സാന്നിധ്യം നേരിട്ടറിയുകയാണ് കേരളീയ സമൂഹം

Related Articles

Latest Articles