നാളെ മഹാ ശിവരാത്രി. മഹാശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്താൻ ഇത്തവണ ആലുവയിലേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തും. ഭക്തരെ സ്വീകരിക്കാൻ ആലുവ മഹാദേവക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളായിരുന്നതിനാൽ വീട്ടിലിരുന്നും നാട്ടിലെ ക്ഷേത്രങ്ങളിലുമെല്ലാം ബലിതർപ്പണം നടത്തിയവർ ഇക്കുറി ആലുവ മണപ്പുറത്തേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഇപ്രാവശ്യം ശിവരാത്രി ദിനത്തിന് പിന്നാലെ കറുത്തവാവ് ആയതിനാൽ ശിവരാത്രി ബലിതർപ്പണം പിതൃക്കൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം.
അതേസമയം നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2020-ലേതിന് സമാനമായ സാഹചര്യത്തിൽ ബലിതർപ്പണത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം വ്യക്തമാക്കിയിരിക്കുന്നത്. 2 വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 48 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും കരുതണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമുണ്ട്.