ബംഗളൂരു: അനധികൃതമായി കഞ്ചാവ് വളർത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കഞ്ചാവ് കൃഷി ചെയ്യുന്നവർ കൂട്ടമായി ആക്രമിച്ചു
നാൽപ്പതോളം പേരാണ് പോലീസ് ഉദ്യോഗസ്ഥനെക്രൂരമായി ആക്രമിച്ചത്. മഹാരാഷ്‌ട്രയിലെ ഉമർഗ താലൂക്കിലെ തരൂരി ഗ്രാമത്തിന് സമീപം കലബുർഗി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ശ്രീമന്ത് ഇലലിനെയാണ് നാല്പതോളം പേര് ചേർന്ന് ആക്രമിച്ചത്.
കർണാടക- മഹാരാഷ്‌ട്ര അതിർത്തിയിൽ കൃഷിഭൂമിയിൽ കഞ്ചാവ് വളർത്തുന്ന അക്രമികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ശ്രീമന്ത് ഇലാലിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിൽ നിന്ന് 85 കിലോമീറ്റർ അകലെയുള്ള മഹാരാഷ്‌ട്രയിലെ തരൂരി ഗ്രാമത്തിൽ പരിശോധനയ്ക്കായി എത്തുകയായിരുന്നു. സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടെന്ന് അറിഞ്ഞ അക്രമി സംഘം കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. 40 പേരുടെ സംഘമാണ് ആക്രമണം നടത്തിയത്.
ആക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നെഞ്ചിനും മുഖത്തും വയറിനും ഗുരുതര പരിക്കേറ്റതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.